ആലപ്പുഴ: വൈദ്യുതി മുടക്കകാലത്തും നേട്ടമുണ്ടാക്കാതെ മെഴുകുതിരി നിർമ്മാണ മേഖല. മുമ്പ് പവർ കട്ട് കാലത്ത് മേഖലയ്ക്ക് വലിയ ഉണർവ് ലഭിച്ചിരുന്നെങ്കിൽ ഇന്ന് യാതൊരു ചലനവും ഉണ്ടാക്കാനായിട്ടില്ല. ഇൻവർട്ടർ, വൈദ്യുതി പോയലും മണിക്കൂറുകളോളം പ്രകാശിക്കുന്ന ബൾബ്, എമർജൻസി ലൈറ്റുകൾ എന്നിവ വീടുകളിൽ ഇടം പിടിച്ചതോടെയാണ് മെഴുകുതിരിക്ക് ആവശ്യക്കാർ കുറഞ്ഞത്.
പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് പാരഫിൻ വാക്സിൻ വില വർദ്ധിച്ചത് മെഴുകുതിരിയുടെ വില വർദ്ധനയ്ക്കും ഉപയോഗം കുറയ്ക്കാനും ഇടയാക്കിയിരുന്നു.
ലാഭകരമല്ലാതായതോടെ പല മെഴുകുതിരി നിർമ്മാണ യൂണിറ്റുകളും പൂട്ടിപ്പോയി. ചെറുതും വലുതുമായി ഒരുലക്ഷത്തോളം യൂണിറ്റുകളുണ്ടായിരുന്ന സംസ്ഥാനത്ത്
ഇപ്പോൾ 714 യൂണിറ്റുകൾ മാത്രമാണുള്ളത്. ചെറുകിട, കുടിൽ വ്യവസായ മേഖലകളിലായി പ്രവർത്തിക്കുന്ന ഈ സ്ഥാപനങ്ങളെ ആശ്രയിച്ച് നേരിട്ടും അല്ലാതയുമായി ഏകദേശം ഒരുലക്ഷം കുടുംബങ്ങൾ ഉപജീവനമാർഗം കണ്ടെത്തുന്നുണ്ട്.
എമർജൻസി ലൈറ്റും ഇൻവർട്ടറും ഇടം കൈയടക്കി
1.മുമ്പ് ലോഡ് ഷെഡിംഗ് സമയങ്ങളിൽ അഞ്ച് പെട്ടിയോളം മെഴുകുതിരികൾ ഒരു കടയിൽ നിന്ന് മാത്രം വിറ്റുപോയിരുന്നു. എന്നാൽ ഇപ്പോൾ അരപെട്ടി മാത്രമാണ് വിറ്റുപോകുന്നത്. 30 പായ്ക്കറ്റ് മെഴുകുതിരി അടങ്ങുന്നതാണ് ഒരു പെട്ടി
2.ആരാധനാലയങ്ങൾ, വീടുകളിലെ പ്രാർത്ഥന എന്നിവയ്ക്ക്
മാത്രമാണ് ഇപ്പോൾ കൂടുതലായി മെഴുകുതിരി വാങ്ങുന്നത്. അല്ലാതെ വലിയ രീതിയിൽ വില്പന നടക്കുന്നില്ലെന്ന് മെഴുകുതിരി നിർമ്മാതാക്കൾ പറയുന്നു
3.കിലോയ്ക്ക് 80രൂപയിൽ നിന്ന് 200 രൂപയിലേക്കാണ് പാരഫിൻ വാക്സിൻ വില ഉയർന്നത്. ഇത് അടുത്തിടെ 170 രൂപയായി കുറഞ്ഞത് നേരിയ ആശ്വാസം നൽകുന്നുണ്ട്. മുമ്പ് 100 രൂപയ്ക്ക് ലഭിച്ചിരുന്ന ഒരുകിലോ മെഴുകുതിരിക്ക് ഇപ്പോൾ 190-200 രൂപ വരെ കൊടുക്കണം
4. 400ഓളം തരത്തിൽ മെഴുകുതിരികൾ വിപണിയിലുണ്ട്. വലിപ്പം, നിറം, ആകൃതി എന്നിവ അനുസരിച്ചാണ് വില. ഒരുരൂപ മുതൽ 100 രൂപ വരെയുള്ള മെഴുകുതിരികൾ ലഭ്യമാണ്. ഇതിനുപുറമെ നൂൽ, പാക്കിംഗ് സാമഗ്രികൾ, ഗ്യാസ് എന്നിവയുടെ വിലയും ഗതാഗത ചെലവ് വർദ്ധിച്ചതും മേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.
മെഴുകുതിരി വില: 190-200
പാരഫിൻ വാക്സിൻ വില: 170
മെഴുകുതിരി യൂണിറ്റുകൾ: 714
വൈദ്യുതി മുടക്കം കാരണം മേഖലയിൽ യാതൊരു ഉണർവും ഉണ്ടായിട്ടില്ല. മുമ്പുള്ളതിലും കച്ചവടം കുറഞ്ഞതായി വേണം കരുതാൻ
-സി.ആർ. സലിംകുമാർ,
സംസ്ഥാന പ്രസിഡന്റ്,
കേരള കാൻഡിൽ മാനുഫാക്ച്ചറേഴ്‌സ് അസോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |