
മട്ടാഞ്ചേരി: ജലവിഭവ വകുപ്പ് റദ്ദാക്കിയ അമൃത് 2.0 പദ്ധതി പുനഃപരിശോധിക്കുന്നതടക്കം തീരദേശ കൊച്ചിയുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി മന്ത്രിതല ചർച്ച ഇന്ന് കൊച്ചിയിൽ നടക്കും. കുടിവെള്ള ലഭ്യതയ്ക്കായുള്ള കൂടുതൽ ജലശുദ്ധീകരണം, ആലുവ - മൂവാറ്റുപുഴ ഇറിഗേഷൻ പദ്ധതിയിലെ പാളിച്ചകൾ, അഞ്ച് പതിറ്റാണ്ടിലേറെ പഴക്കമുള്ള ശുദ്ധജല വിതരണ കുഴലുകൾ മാറ്റിസ്ഥാപിക്കൽ, കൂറ്റൻ ജലസംഭരണികളുടെ പ്രയോജനവും ഉപയോഗശൂന്യതയും, ജല അതോറിട്ടിയിലെ കെടുകാര്യസ്ഥത, ജലവിതരണവും സ്വകാര്യ മേഖലയും അറ്റകുറ്റപ്പണികളും തുടങ്ങി വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.
കുടിവെള്ളം ലഭിക്കാത്ത രൂക്ഷമായ സാഹചര്യത്തിൽ പ്രതിഷേധം കടുത്തതോടെ മുഹമ്മദ് ഷിയാസ് എം.എൽ.എ ഉദ്യോഗസ്ഥതല യോഗം നടത്തിയെങ്കിലും ജലലഭ്യത ഉറപ്പാക്കാനായില്ല.
തുടർന്ന് നിയമസഭയിൽ ശ്രദ്ധക്ഷണിക്കൽ നടത്തിയതിനെത്തുടർന്നാണ് മന്ത്രി മോൻസ് ജോസഫിന്റെ സാന്നിദ്ധ്യത്തിൽ കൊച്ചിയിൽ ഉന്നതതല യോഗം ചേരുന്നത്. തീരദേശ മേഖലയിലടക്കം കുടിവെള്ള ലഭ്യതയ്ക്ക് ആവശ്യമായതിന്റെ 60 ശതമാനത്തിൽ താഴെ മാത്രമേ നിലവിൽ ലഭിക്കുന്നുള്ളൂവെന്നാണ് അതോറിട്ടി ഉദ്യോഗസ്ഥർ പറയുന്നത്. എട്ട് ഓവർഹെഡ് ടാങ്കുകളാണ് കൊച്ചിയിലുള്ളത്. അമൃത് പദ്ധതി പ്രകാരമുള്ള കുടിവെള്ള വിതരണ പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുന്നതിൽ ഭരണകൂടത്തിനുണ്ടായ പരാജയമാണ് പ്രതിസന്ധി രൂക്ഷമാകാൻ കാരണമെന്ന് ജനകീയ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |