SignIn
Kerala Kaumudi Online
Friday, 29 May 2026 10.47 PM IST

രണ്ട് വർഷത്തിനകം കൊട്ടിയൂർ പ്രധാന തീർത്ഥാടന കേന്ദ്രമാകും: മന്ത്രി കെ. മുരളീധരൻ

കണ്ണൂർ: കൊട്ടിയൂർ ക്ഷേത്രത്തിന്റെയും പരിസര പ്രദേശങ്ങളുടേയും സമഗ്ര വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്നും രണ്ട് വർഷത്തിനുള്ളിൽ ശബരിമലയും ഗുരുവായൂരും പോലെ പ്രധാന തീർത്ഥാടന കേന്ദ്രമാക്കി കൊട്ടിയൂരിനെ മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി കെ. മുരളീധരൻ പറഞ്ഞു. കൊട്ടിയൂർ ദേവസ്വം ഫണ്ടിൽ നിന്ന് 2.5 കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച മന്ദംചേരി നടപ്പാലം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

നവീകരിച്ച പാർക്കിംഗ് ഗ്രൗണ്ടിന്റെ ഉദ്ഘാടനം മന്ത്രി അഡ്വ. സണ്ണി ജോസഫ് നിർവഹിച്ചു. വകുപ്പിന്റെ ചുമതല ഏറ്റെടുത്തശേഷം ആദ്യ പരിഗണന നൽകി കൊട്ടിയൂർ ക്ഷേത്രത്തിലെത്തിയ ദേവസ്വം മന്ത്രിയെ മന്ത്രി സണ്ണി ജോസഫ് സ്വീകരിച്ചു. ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് എല്ലാവരുടെയും സഹകരണം ദേവസ്വം മന്ത്രി അഭ്യർത്ഥിച്ചു. അക്കര നടപ്പന്തൽ ഉദ്ഘാടനം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ. വാസു നിർവഹിച്ചു.

11.5 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കൊട്ടിയൂരിൽ ദേവസ്വം ബോർഡിന്റെ സഹായത്തോടെ പുരോഗമിക്കുന്നത്. അക്കരെ കൊട്ടിയൂരിലേക്കെത്തുന്ന തീർത്ഥാടകർക്കായാണ് പഴയ അപകടാസ്ഥയിലായ ഇടുങ്ങിയ നടപ്പാലത്തിനുപകരം പുതിയ നടപ്പാലം നിർമ്മിച്ചത്. കൊട്ടിയൂർ ദേവസ്വം ചെയർമാൻ ടി. നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു. കൊട്ടിയൂർ ദേവസ്വം എക്സിക്യുട്ടീവ് ഡയറക്ടർ കെ.ഗോകുൽ റിപ്പോർട്ട് അവതരിപ്പിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ, കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിസിലി കണ്ണന്താനം, മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി.സി. ബിജു, മുന്നാക്ക സമുദായ കോർപ്പറേഷൻ ഡയറക്ടർ കെ.സി. സോമൻ നമ്പ്യാർ, മലബാർ ദേവസ്വം ബോർഡ് അസി. കമ്മിഷണർമാരായ എൻ.കെ.ബൈജു എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL