തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രത്തിന്റെ മുൻവശത്തെ പൗരാണികമായ കിഴക്കേ ഗോപുരത്തിന്റെ നവീകരണ പ്രവൃത്തികൾക്ക് നാളെ തുടക്കമാകും. രാവിലെ 6.50നും 7നും ഇടയിലുള്ള മുഹൂർത്തത്തിൽ നവീകരണത്തിന് തുടക്കം കുറിക്കും.
റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യുട്ടീവ് ഡയറക്ടർ അനന്ത് അംബാനി നൽകുന്ന പത്ത് കോടി രൂപ ഉപയോഗിച്ചാണ് നവീകരണ പ്രവൃത്തി നടക്കുക. ഗോപുരത്തിന്റെ കല്ലുകൾ എടുത്ത് ക്ഷേത്രത്തിനു പുറത്ത് അതേ രീതിയിൽ ക്രമീകരിച്ച ശേഷം കേടായ കല്ലുകൾ മാറ്റിയാണ് നവീകരിക്കുക. ഒരു വർഷം കൊണ്ട് നവീകരണ പ്രവൃത്തി പൂർത്തികരിക്കും.
അനന്ത് അംബാനി രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനത്തിനെത്തിയപ്പോൾ കിഴക്കേ ഗോപുരത്തിന്റെ ഉൾപ്പെടെയുള്ള നവീകരണ പ്രവൃത്തികൾക്കായി 13 കോടി രൂപ സഹായം പ്രഖ്യാപിച്ചിരുന്നു.
ആയിരത്തിലധികം വർഷം പഴക്കം കണക്കാക്കാവുന്ന ക്ഷേത്ര ഗോപുരമാണ് നവീകരിക്കുന്നത്. കേരളത്തിൽ തന്നെ അപൂർവ്വമായ ഗജലക്ഷ്മിയും രൂപങ്ങളും കൊത്തിയിട്ടുള്ള ഗോപുരമാണിത്. ഗോപുരത്തിനു സമീപത്തു തന്നെ ഒരു കുളമുണ്ട്.
കുളം നിർമ്മിക്കുമ്പോൾ കൊത്തിയെടുത്ത കല്ലുകളായിരിക്കാം ഗോപരും നിർമ്മിക്കാൻ ഉപയോഗിച്ചതെന്നാണ് വിശ്വാസം.
ചെങ്കല്ലിൽ അപൂർവ്വമായ കൊത്തുപണികളുള്ള ഗോപുരത്തിന്റെ കാലപഴക്കം നിർണ്ണയിക്കാൻ സാധിച്ചിട്ടില്ല. ചേരരാജാക്കന്മാരുടെ കാലത്തായിരിക്കാം ഗോപുരം പണിതതെന്നും കരുതുന്നു.
വെള്ളിയാഴ്ച രാവിലെ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ 'പൊന്നിൻ കുടം' വെച്ചുതൊഴുതശേഷം ടി.ടി.കെ ദേവസ്വം പ്രസിഡന്റ് ടി.പി വിനോദ് കുമാർ ചിറ്റാരിക്കൽ വരക്കാടിലെ കുഞ്ഞിരാമന് 'മുഴക്കോൽ' കൈമാറിയാണ് നവീകരണ പ്രവൃത്തികൾക്ക് തുടക്കം കുറിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |