
കണ്ണൂർ:സംസ്ഥാനത്തെ അഴിമതി വിമുക്തമാക്കാനുള്ള വിജിലൻസിന്റെ പ്രൊജക്റ്റ് സീറോ പദ്ധതിയിൽ കണ്ണൂരിലെ ആദ്യ അറസ്റ്റിൽ കുടുങ്ങിയ മൈനിംഗ് ആന്റ് ജിയോളജി റവന്യു ഇൻസ്പെക്ടറെ കോടതിയിൽ റിമാൻഡ് ചെയ്തു.കുറ്റ്യേരി തലോറ സോനുധ്യാൻ ഹൗസിലെ പി.പി ശ്രീധരനെയാണ് (49) 15,000 രൂപ കൈക്കൂലിയുമായി വിജിലൻസ് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്തും സംഘവും കഴിഞ്ഞ ദിവസം പിടികൂടിയത്.
പ്രതിയുടെ തളിപ്പറമ്പ് കുറ്റിയേരിയിലെ വീട്ടിലും വ്യാഴാഴ്ച്ച രാത്രിയിൽ വിജിലൻസ് സംഘം റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ ചില പ്രധാന രേഖകൾ വിജിലൻസ് കണ്ടെടുത്തു. 12മണിക്കൂർ നീണ്ട പരിശോധനയാണ് വിജിലൻസ് സംഘം നടത്തിയത്. പൂഴിമണ്ണ് ശേഖരിച്ച് വിൽപന നടത്തുന്നതിനായി ജിയോജി വകുപ്പിൽ അനുമതി അപേക്ഷ ലഭിക്കുന്നതിനായാണ് കൈക്കൂലി ആവശ്യപ്പെട്ടത്. അനുമതി ലഭിക്കാത്തതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ചാണ് പരാതിക്കാരൻ അനുകൂല വിധി സമ്പാദിച്ചെങ്കിലും ജിയോളജി വകുപ്പിൽ എത്തിയപ്പോൾ കൈക്കൂലി ആവശ്യപ്പെട്ടു. പണം നൽകാൻ താൽപര്യപ്പെടാത്ത പരാതിക്കാരൻ വിജിലൻസിൽ വിവരം അറിയിച്ചതോടെയാണ് ഉദ്യോഗസ്ഥൻ അഴിക്കുള്ളിലായത്.
വിവിധ ചെങ്കൽ പണകളിലും ക്വാറികളിലും പരിശോധന നടത്തിയ ശേഷം പ്രതി കൈക്കൂലി വാങ്ങിക്കാനായി ഇരിണാവ് ഭാഗത്തേക്ക് വന്നപ്പോഴാണ് വിജിലൻസിന്റെ പിടിയിലായത്. അന്വേഷണ റിപോർട്ട് വിജിലൻസ് നടപടികൾക്കായി സർക്കാരിന് സമർപ്പിച്ചു.മുൻപും ആരോപണ വിധേയനായ ഉദ്യോഗസ്ഥെനെതിരെ അടുത്ത ദിവസം തന്നെ സർക്കാർ നടപടി വന്നേക്കും.
മൈനിംഗ് വകുപ്പിനെതിരെ ആക്ഷേപം
ജില്ലയിൽ വ്യാപകമായി നടക്കുന്ന അനധികൃത ഖനനത്തിനെതിരെ മൈനിംഗ് ആന്റ് ജിയോളജി വിഭാഗത്തിൽ നിന്നും നാമമാത്രമായ ഇടപെടലുകൾ മാത്രമാണ് നടക്കുന്നതെന്ന് വിജിലൻസ് സംഘം കണ്ടെത്തിയിട്ടുണ്ട്.
കണ്ണൂർ ജില്ലയിലെ അഴിമതി സംബന്ധമായ കാര്യങ്ങൾക്ക് വിജിലൻസ് ഡിവൈ.എസ്.പിക്ക് നേരിട്ട് വാട്സ്ആപ് സന്ദേശം അയക്കാം. പേരുവിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ല.നമ്പർ 9447582440.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |