കണ്ണൂർ: എൻഡോസൾഫാന് ഇരയായി കാൻസർ സ്ഥിരീകരിച്ചതോടെ അഭിനയമെല്ലാം മതിയാക്കി വീട്ടിലിരിക്കാൻ തീരുമാനിച്ച അഭിനേത്രിയായ വത്സല നാരായണനെ വീണ്ടും അരങ്ങിലെത്തിച്ച് മകൻ നവജിത്ത്. നാടകത്തിലും സിനിമയിലുമെല്ലാം അഭിനയിച്ച് തിളങ്ങിയ അമ്മയെ ചേർത്തുപിടിച്ച് എൻഡോസൾഫൻ ദുരിതമനുഭവിക്കുന്ന മറ്റുള്ള ആളുകൾക്കും നാടകത്തിലൂടെ ആദരവർപ്പിക്കുകയാണ് നവജിത്ത്.
നിലവിൽ 300 വേദി പിന്നിട്ട അഭയം എന്ന ഈ നാടകം വീണ്ടും പരിഷ്കരിച്ചാണ് ഇപ്പോൾ വേദിയിലെത്തിക്കുന്നത്. എട്ട് വർഷത്തിനു ശേഷം ആദ്യമായി 22ന് കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നാടകം അവതരിപ്പിക്കും. അച്ഛൻ വി. നാരായണനും ഇവർക്കൊപ്പം അഭിനയിക്കുന്നുണ്ട്.
കയ്യൂർ മൊഴക്കോം സ്വദേശിയായിരുന്ന വത്സല പ്ലാന്റേഷൻ കോർപ്പറേഷന്റെ പരിസരത്തായിരുന്നു താമസിച്ചിരുന്നത്. ചെറുപ്പം മുതൽ തന്നെ ഇവിടെ ഹെലികോ്പ്റ്ററിൽ എൻഡോസൾഫാൻ മരുന്നടിക്കുന്നത് വ്യാപകമായിരുന്നു. ഇതിന്റെ ഭാഗമായി വലിയ ആരോഗ്യ പ്രശ്നങ്ങൾ പരിസരവാസികൾ നേരിട്ടിരുന്നു. വൈകാതെ 2022ൽ വത്സലയും ഇതിനിരയായി. സർവിക്കൽ കാൻസർ സ്ഥിരീകരിച്ച വത്സലയ്ക്ക് 25 റേഡിയേഷനും ആറ് കീമോയും ഇതിനോടകം കഴിഞ്ഞു.
അമ്മയ്‌ക്ക് രോഗം സ്ഥിരീകരിച്ചതോടെ നവജിത്താണ് സംവിധായകൻ അഖിൽ നടക്കാവിനോട് എൻഡോസൾഫാൻ ദുരിതബാധിതരുടെ ജീവിതം തുറന്നു കാട്ടുന്ന ഒരു സ്‌ക്രിപ്റ്റ് തയ്യാറാക്കാൻ ആവശ്യപ്പെട്ടത്. സ്‌ക്രിപ്റ്റ് കിട്ടി 15 ദിവസം കൊണ്ട് തന്നെ നാടകം മുഴുവനും പഠിച്ചു.
55 മിനിറ്റ് ദൈർഘ്യമുള്ള നാടകത്തിൽ വത്സല സരസ്വതി എന്ന കഥാപാത്രത്തെയും നവജിത്ത് വേണുഗോപാൽ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിക്കുന്നത്. പൊതുപ്രവർത്തകനായ ഗോപാലൻ മാഷായാണ് അച്ഛൻ വേഷമിടുന്നത്.
ദുരിത ബാധിതനായ കുട്ടിക്ക് സഹായം
എൻഡോസൾഫാനെ തുടർന്ന് ഡൗൺസിൻഡ്രം ബാധിച്ച വേണുഗോപാൽ ഒരു ഘട്ടത്തിൽ മയക്കു മരുന്നിനടിമപ്പെടുകയും അമ്മയെ പോലും തിരിച്ചറിയാൻ കഴിയാത്ത വിധത്തിലേക്കെത്തുകയും ചെയ്യുന്നു. അമ്മയെ പീഡിപ്പിക്കാനുള്ള ശ്രമത്തിനൊടുവിൽ അമ്മ ഒരു പാവയെ അവന് നേരെ എറിഞ്ഞ് കൊടുക്കുന്നതുമാണ് കഥ. നാടകാവതരണത്തിൽ നിന്നും ലഭിക്കുന്ന തുകയിൽ നിന്ന് ഒരു പങ്ക് ഓരോ വേദിയിൽ വച്ചും എൻഡോസൾഫാൻ ദുരിത ബാധിതനായ ഒരു കുട്ടിക്ക് സഹായമായി നൽകുന്നുമുണ്ട്.
എൻഡോൾഫാൻ ദുരിതബാധിതരെ നേരിട്ടുകണ്ട് അവരുടെ ദുരിതങ്ങൾ മനസ്സിലാക്കിയാണ് നാടകം വേദിയിലേക്കെത്തിക്കുന്നത്.
നവജിത്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |