നീലേശ്വരം: 10 വയസ്സുകാരൻ അൻഷിൽ മധുവിനെ തേടി കർഷക അവാർഡ്. കാഞ്ഞങ്ങാട് നഗരസഭ കൃഷിഭവന്റെ ഈ വർഷത്തെ കുട്ടി കർഷകനുള്ള അവാർഡാണ് അൻഷിലിന് ലഭിച്ചത്. പടന്നക്കാട് അനന്തംപള്ളയിലെ കെ. മധു -കെ. അജിത ദമ്പതികളുടെ മകനും നീലേശ്വരം എൻ.കെ.ബി.എം എ.യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയുമാണ്.
പഠനം കഴിഞ്ഞ് വീട്ടിലെത്തിയാൽ യാത്ര നേരേ പശുത്തൊഴുത്തിലാണ്. 10 മുന്തിയ ഇനം പശുക്കളുടെ പരിപാലനം ഈ പത്ത് വയസുകാരൻ ഏറ്റെടുക്കും. ചെറുപ്പത്തിൽ തന്നെ പിതാവിന്റെ പശുവളർത്തലും പരിപാലനവും കണ്ട് വളർന്ന അൻഷിൽ ക്രമേണ അച്ഛനു സഹായിയായി ഒപ്പം ചേർന്നു. അങ്ങനെ പശുക്കളുടെയും കിടാക്കളുടെയും പരിപാലനം ചെറുപ്രായത്തിൽ തന്നെ വശത്താക്കി.
പശുവളർത്തൽ ഉപജീവനമാക്കിയ അൻഷിലിന്റെ പിതാവിന്റെ തൊഴുത്തിൽ പത്ത് കറവപശുവും ഇവരുടെ കന്നുകളുമുണ്ട്. ദിവസവും 75 ലിറ്റർ പാൽ അളക്കുന്നു. അത്യാവശ്യഘട്ടത്തിൽ അൻഷിൽ പശുവിന്റെ പാൽ കറന്നെടുക്കുന്നത് അദ്ഭുതത്തോടെയാണ് പ്രദേശവാസികൾ നോക്കിക്കാണുന്നത്. പാൽ കറവയുെ തീറ്റ കൊടുപ്പും കുളിപ്പിക്കലുെ മുറിവേറ്റാൽ മരുന്നുവയ്ക്കലും പരസഹായമില്ലാതെ ചെയ്യും. തന്നെക്കാൾ പത്തിരട്ടി വലിപ്പമുള്ള പശുവിനെ മെരുക്കിയെടുക്കാനുള്ള അൻഷിലിന്റെ കഴിവ് അപാരമാണ്. എത്ര വലിപ്പുള്ള പശുവായാലും ആളുകൾക്ക് നേരേ ചുഴറ്റുന്നതായാലും അൻഷിലിന്റെ കരസ്പർശമേറ്റാൽ അനുസരണയോടെ തലതാഴ്ത്തി സ്നേഹം പ്രകടിപ്പിക്കും.
17ന് കർഷക ദിനത്തിൽ രാവിലെ പത്തിന് കാഞ്ഞങ്ങാട് അരയി ഏരത്ത് മുണ്ട്യ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർപേഴ്സണിൽ നിന്ന് അൻഷിൽ മധു കുട്ടി കർഷക അവാർഡ് ഏറ്റുവാങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |