
കൊല്ലം: ഒരുകാലത്ത് തെളിനീരലുകളാൽ സമൃദ്ധമായിരുന്ന കൊല്ലത്തിന്റെ ജീവനാഡി അഷ്ടമുടി കായൽ ഇന്ന് മാലിന്യങ്ങളിൽ ശ്വാസംമുട്ടുന്നു. ലിങ്ക് റോഡ് ഓലയിൽ കടവ് പാലത്തിന്റെ തുടക്കം മുതൽ 200 മീറ്ററോളം കായലിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പികളുമാണ്. ഉപയോഗിച്ച ഡയപ്പറുകളും ഈ കൂട്ടത്തിലുണ്ട്.
കായലിലൂടെ ഒഴുകിവരുന്ന മാലിന്യങ്ങളാണ് ഈ ഭാഗത്ത് വന്നടിയുന്നത്. ഇവിടെ ആരും മാലിന്യം നിക്ഷേപിക്കുന്നതല്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇവ കായലിന്റെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുകയും ജലാശയത്തിന്റെ ഭംഗി നശിപ്പിക്കുകയും ചെയ്യുന്നു.
കായലിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് വലിയൊരു പ്രശ്നമായി മാറിയിട്ടുണ്ട്. മുമ്പ് നാട്ടുകാരും സന്നദ്ധ സംഘടനകളും ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നെങ്കിലും ശാശ്വത പരിഹാരമില്ലാത്തതിനാൽ കായൽ വീണ്ടും പഴയ അവസ്ഥയിലായി. ജലമലിനീകരണം മത്സ്യസമ്പത്തിനെയും ആവാസവ്യവസ്ഥയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
കടുത്ത ദുർഗന്ധം കാരണം പ്രദേശവാസികൾ ഏറെ ബുദ്ധിമുട്ടുകയാണ്. കായലിലേക്ക് മാലിന്യം ഒഴുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പാലം പണിതത് മുതൽ വൈകുന്നേരങ്ങളിൽ സായാഹ്നം ആസ്വദിക്കാൻ നിരവധി ആളുകളാണ് ഇവിടേക്ക് എത്തിക്കൊണ്ടിരുന്നത്. അധികൃതരുടെ അടിയന്തര ഇടപെടലുണ്ടായില്ലെങ്കിൽ ടൂറിസം പ്രദേശം വലിയൊരു മാലിന്യനിക്ഷേപ കേന്ദ്രമായി മാറും.
ഓലയിൽ കടവ് പാലം പരിസരത്തെ മാലിന്യ പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടില്ല. വിഷയം അടിയന്തരമായി അന്വേഷിക്കും. കായലിനെ മാലിന്യമുക്തമാക്കുന്നതിനായി ശാശ്വതമായ പരിഹാര മാർഗങ്ങൾ നടപ്പാക്കും.
എ.കെ.ഹഫീസ്
കൊല്ലം മേയർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |