കൊല്ലം: കേരളത്തിലെ വനത്തിന് ഭീഷണിയാകുന്ന ഒരു നടപടിക്കും കൂട്ടുനിൽക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. കേരള ഫോറസ്റ്റ് പ്രൊട്ടക്‌ടീവ് സ്റ്റാഫ് അസോസിയേഷൻ സുവർണ ജൂബിലി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ 29 ശതമാനത്തിലധികം വനമാണ്. അതിൽ ഒരിഞ്ച് കുറയാതെ കാത്തുസൂക്ഷിക്കും. വനം സംരക്ഷിക്കപ്പെട്ടില്ലെങ്കിൽ കേരളം ഇല്ലാതാകും. മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷങ്ങൾ ഇല്ലാതാക്കാൻ പരമ്പരാഗതവും ആധുനികവുമായ സങ്കേതങ്ങൾ ഉപയോഗിക്കും. വയനാടുള്ള കടുവകളെ മറ്റ് വനങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കും. തനിക്ക് ഏറ്റവും സന്തോഷം ലഭിക്കുന്നത് വനത്തിൽ ട്രക്കിംഗ് നടത്തുമ്പോഴാണ്. ദക്ഷിണ കേരളത്തിലെ എല്ലാ പ്രധാന വനങ്ങളിലും പോയിട്ടുണ്ട്. അച്ഛൻ വനപാലകനായിരുന്നു. അതുകൊണ്ട് വനപാലകരുടെ കഷ്ടപ്പാടുകൾ അറിയാം. വന്യജീവി ആക്രമണം നിയന്ത്രിക്കാൻ 25 ആർ.ആർ.ടികളെ ഉടൻ നിയോഗിക്കും. തുടർച്ചയായി ജോലി ചെയ്യുന്ന വനപാലകർക്ക് മൂന്ന് ദിവസത്തെ അവധി നൽകുന്നത് പരിശോധിക്കും. വകുപ്പിൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് കെ എ. സേതുമാധവൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആർ. ദിൻഷ് സ്വാഗതം പറഞ്ഞു. മന്ത്രി പി.സി. വിഷ്ണുനാഥ്, എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം.എൽ.എമാരായ അഡ്വ. വിഷ്ണു മോഹൻ, കെ. ജയന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ. ലതാദേവി, മുൻ എം.എൽ.എ എം. നൗഷാദ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ പുകഴേന്തി, സംസ്ഥാന ട്രഷറർ ബീരാൻകുട്ടി, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എൻ.വി. സത്യൻ, കെ. ബിജു, എച്ച്. അനീസ്, സംസ്ഥാന സെക്രട്ടറിമാരായ എസ്. സജ്ജയൻ, ജസ്റ്റിൻ ജോൺ, കെ.ആർ. സിനു, എം. ശ്രീനിവാസൻ, പി.ആർ. അരുൺ, ജനറൽ കൺവീനർ ഷാജൻ തമ്പി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |