
കരുനാഗപ്പള്ളി: വിദേശ വിപണികളെ ആശ്രയിച്ചിരുന്ന റോബോട്ടിക്സ് സാങ്കേതികവിദ്യയിൽ വൻ മുന്നേറ്റവുമായി അമൃത വിശ്വവിദ്യാപീഠത്തിലെ ഹട്ട് ലാബ്സ്. റോബോട്ടുകളുടെ ചലനങ്ങളെ നിയന്ത്രിക്കുന്ന ‘സിക്സ് ഡി.ഒ.എഫ്’ റോബോട്ടിക് മാനിപ്പുലേറ്ററുകൾക്കായുള്ള കുറഞ്ഞ ചെലവിലുള്ള മോഷൻ കൺട്രോളറാണ് ഹട്ട് ലാബ്സിലെ ഗവേഷകർ വികസിപ്പിച്ചെടുത്തത്.
നിയന്ത്ര എന്ന് പേരിട്ടിരിക്കുന്ന മോഷൻ കൺട്രോളർ ഇതിനോടകം വിജയകരമായി പരീക്ഷിച്ചു. നിലവിൽ വിപണിയിലുള്ള കൊറിയൻ, ചൈനീസ് നിർമ്മിത കൺട്രോളറുകൾക്ക് ബദലായാണ് പൂർണമായും സ്വദേശീയമായ സാങ്കേതികവിദ്യ അമൃതയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചത്. ഇതുവരെ ദക്ഷിണ കൊറിയയുടെയും ചൈനയുടെയും കൺട്രോളറുകളാണ് ഇന്ത്യയിൽ ഗവേഷണങ്ങൾക്കായി ഉപയോഗിച്ചിരുന്നത്.
ഇവയ്ക്ക് ഒരു യൂണിറ്റിന് രണ്ടുലക്ഷം രൂപയിലധികം വിലവരും. മാത്രമല്ല എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ വരുത്തണമെങ്കിൽ വിദേശ വിപണികളെയും കമ്പനികളെയും ആശ്രയിക്കേണ്ടതായും വന്നിരുന്നു. ഇത് രാജ്യത്തെ റോബോട്ടിക്സ് ഗവേഷണങ്ങൾക്ക് വലിയ തടസമാണ് സൃഷ്ടിച്ചിരുന്നത്. എന്നാൽ തദ്ദേശീയ കൺട്രോളറുകൾ വരുന്നതോടെ വിദേശ കൺട്രോളറുകൾക്ക് വലിയ തിരിച്ചടിയാകും. ചെലവ് നാലിലൊന്നായി കുറയും. ഹട്ട് ലാബ്സ് ഡയറക്ടർ ഡോ. രാജേഷ് കണ്ണൻ മേഘലിംഗം, റിസർച്ച് അസോസിയേറ്റ് പി.എസ്.ജെസിൽ മരിയോ, പ്രോജക്ട് മാനേജരും സയന്റിസ്റ്റുമായ ഡോ. കെ.എം.ശക്തിപ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് നേട്ടത്തിന് പിന്നിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |