കൊട്ടിയം: ദേശീയപാതയിൽ കൊട്ടിയം ഭാഗത്ത് സ്ഥാപിക്കുന്ന ദിശ സൂചനാ ബോർഡിൽ കൊട്ടിയം ടൗണിന്റെ പേരില്ലാത്തതിൽ പ്രതിഷേധം. കൊല്ലം ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വാഹനങ്ങൾക്കായി, കൊട്ടിയം ടൗണിലേക്കുള്ള സർവീസ് റോഡിന്റെ പ്രവേശന കവാടമായ പറക്കുളം ഭാഗത്തെ ബോർഡിൽ കണ്ണനല്ലൂർ, മയ്യനാട് എന്നീ സ്ഥലപ്പേരുകൾ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മറ്റ് ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നുമെത്തി കൊട്ടിയം തിരയുന്നവരാണ് വലയുന്നത്. സർവീസ് റോഡിലേക്കുള്ള പ്രവേശന വഴി തിരിച്ചറിയാതെ മുന്നോട്ടുപോയാൽ ഏകദേശം 4.5 കിലോമീറ്റർ അകലെ മൈലക്കാട് ഭാഗത്ത് എക്സിറ്റ് എടുത്ത് അവിടെ നിന്ന് വീണ്ടും രണ്ട് കിലോമീറ്ററോളം തിരികെ സഞ്ചരിച്ചാൽ മാത്രമേ കൊട്ടിയം ടൗണിലെത്താനാകൂ. അനാവശ്യമായി ആറര കിലോമീറ്ററോളം സഞ്ചരിക്കേണ്ടി വരും. സമയനഷ്ടവും ഇന്ധനച്ചെലവും വർദ്ധിക്കാൻ ഇത് വഴിയൊരുക്കുന്നു.
കൊട്ടിയം ടൗണിലേക്ക് 50ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പ്രതിദിനം 5,000ത്തിലധികം വിദ്യാർത്ഥികളാണ് എത്തുന്നത്. വിവിധ സർക്കാർ-സ്വകാര്യ ആശുപത്രികൾ, ആരാധനാലയങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കും ദിവസേന ആയിരക്കണക്കിന് ആളുകൾ എത്തുന്നുണ്ട്. ഇവരിൽ ഭൂരിഭാഗവും വേഗത്തിലുള്ള യാത്രയ്ക്കായി ദേശീയപാതയിലെ മേൽപ്പാലമാണ് ഉപയോഗിക്കുന്നത്. അതിനാൽ സൂചനാബോർഡിൽ കൊട്ടിയം എന്ന സ്ഥലനാമം ഉൾപ്പെടുത്തുന്നത് യാത്രക്കാർക്ക് വലിയ സഹായമാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
പരാതി നൽകി:
സൂചനാ ബോർഡിൽ കൊട്ടിയം ഉൾപ്പെടുത്തണമെന്നുകാട്ടി റൈസിംഗ് കൊട്ടിയം ദേശീയപാത അതോറിട്ടിയുടെ റീജിയണൽ ഓഫീസർക്ക് പരാതി നൽകി. യാത്രക്കാർക്ക് കൊട്ടിയം ടൗണിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്ന തരത്തിൽ സൂചനാബോർഡുകൾ പുതുക്കി സ്ഥാപിക്കണമെന്ന് റൈസിംഗ് കൊട്ടിയം പ്രസിഡന്റ് അലോഷ്യസ് റോസാരിയോ, സെക്രട്ടറി രാജേഷ് ആധാരം, ട്രഷറർ അസീർ മാസ്റ്റേഴ്സ് എന്നിവർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |