
കൊല്ലം: ഇരുകൈകളും ഒരുപോലെ ഉപയോഗിച്ച് കാൻവാസിൽ അതിവേഗ അത്ഭുതം തീർക്കുന്ന ഡോ.ജിതേഷ്ജിയുടെ വരയരങ്ങിൽ ലൈവ് സെലിബ്രിറ്റി മോഡലുകളായി മന്ത്രിയും എം.എൽ.എയും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണും കുന്നത്തൂർ എം.എൽ.എ ഉല്ലാസ് കോവൂരുമാണ് രേഖാചിത്രങ്ങളായത്.
ഇരുവരുടെയും ജീവിത രേഖകൾ വിവരിച്ചുകൊണ്ട് സെക്കൻഡുകൾക്കുള്ളിൽ രേഖാ ചിത്രങ്ങൾ പൂർത്തിയായപ്പോൾ ശാസ്താംകോട്ട ഭരണിക്കാവ് തറവാട് ഓഡിറ്റോറിയത്തിൽ കൂടിയ കാഴ്ചക്കാർക്ക് അത്ഭുതം. ചിത്ര രചന പുരോഗമിക്കവെ ഫോക് ലോർ അക്കാഡമി അവാർഡ് ജേതാവുകൂടിയായ ഉല്ലാസ് കോവൂർ നാടൻപാട്ട് പാടിയതോടെ കലയുടെ മാറ്റ് കൂടി.
മന്ത്രിയുടെ ആവശ്യപ്രകാരം മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, ഡോ.മൻമോഹൻസിംഗ് എന്നിവരുടെ സ്പീഡ് ഡ്രോയിംഗും ജിതേഷ്ജി വേദിയിലൊരുക്കി. കുന്നത്തൂർ നിയോജക മണ്ഡലത്തിൽ എം.എൽ.എയുടെ മെരിറ്റ് അവാർഡ് ഫെസ്റ്റിനാണ് (എസ്.എസ്.എൽ.സി, പ്ളസ് ടു) ഡോ.ജിതേഷ്ജിയുടെ സചിത്ര പ്രഭാഷണവും മിന്നൽ വേഗവരയും നടത്തിയത്.
ഇൻസ്റ്റഗ്രാമിൽ അഞ്ചര കോടിയിലധികം പ്രേക്ഷകരുള്ള സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും ലോക റെക്കാർഡ് ജേതാവുമാണ് ജിതേഷ്ജി. അമേരിക്കൻ മെരിറ്റ് കൗൺസിൽ 'ദ ഹിസ്റ്ററി മാൻ ഒഫ് ഇന്ത്യ' ബഹുമതി നൽകി ആദരിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |