കൊല്ലം: കനത്ത മഴയിൽ ജില്ലയുടെ കിഴക്കൻ മേഖലയിൽ വ്യാപക നാശം, താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം നിറഞ്ഞു. വ്യാപകമായ കൃഷിനാശമുണ്ടായിട്ടുണ്ട്. കല്ലടയാറ്റിലും ഇത്തിക്കരയാറ്റിലും വലിയ തോതിൽ വെള്ളം നിറഞ്ഞു. കൊട്ടാരക്കര, പുനലൂർ, പത്തനാപുരം, അഞ്ചൽ, വാളകം, കടയ്ക്കൽ പ്രദേശങ്ങളിലെല്ലാം താഴ്ന്നയിടങ്ങളിൽ വെള്ളം നിറഞ്ഞിരിക്കയാണ്.പ്രാദേശിക തോടുകളും നീർച്ചാലുകളുമൊക്കെ നിറഞ്ഞ് കവിഞ്ഞൊഴുകുന്ന സ്ഥിതിയാണ്. മരങ്ങൾ ഒടിഞ്ഞുവീണും കടപുഴകിയും മിക്ക പ്രദേശങ്ങളിലും ചെറുതും വലുതുമായ അപകടങ്ങളുമുണ്ടായി. റവന്യൂ, പൊലീസ്, ഫയർഫോഴ്സ് വിഭാഗങ്ങൾ അലർട്ടായിട്ടുണ്ട്. അടിയന്തിര സഹായങ്ങൾക്കായി കൺട്രോൾ റൂമുകളും തുറന്നു. അപകടാവസ്ഥയിലുള്ള വീടുകളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള കാര്യക്ഷമമായ ഇടപെടലുകളും നടന്നുവരികയാണ്. റോഡുകളിൽ വെള്ളക്കെട്ടും ദുരിതങ്ങളുമേറി. പാലങ്ങളടക്കം വെള്ളത്തിനടിയിലായിട്ടുണ്ട്. രാത്രിയാത്രകൾ ഒഴിവാക്കണമെന്ന് ബന്ധപ്പെട്ടവർ നിർദ്ദേശങ്ങൾ നൽകി. മഴ തുടർന്നാൽ സ്ഥിതി കൂടുതൽ സങ്കീർണമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |