അഞ്ചാലുംമൂട്: പെരുമണിൽ നിന്ന് പേഴുംതുരുത്തിലേക്ക് പോയ ജങ്കാർ തകരാറിനെ തുടർന്ന് കായലിൽ നിന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചയ്ക്ക് 12.45നുള്ള സർവീസിനിടെയായിരുന്നു സംഭവം.
പെരുമണിൽ നിന്ന് പുറപ്പെട്ട ജങ്കാറിന് തകരാർ സംഭവിച്ചതോടെ ജീവനക്കാർ നങ്കൂരമിട്ടെങ്കിലും കായലിലെ ശക്തമായ ഒഴുക്ക് മൂലം ജങ്കാർ 50മീറ്ററോളം മുന്നോട്ട് നീങ്ങി. തുടർന്ന് മൺറോത്തുരുത്ത് ഭാഗത്തുനിന്നെത്തിയ ശിക്കാര ബോട്ടിൽ കരയിൽ നിന്ന് തൊഴിലാളിയെ എത്തിച്ച് തകരാർ പരിഹരിച്ച് ജങ്കാർ പേഴുംതുരുത്ത് കടവിലെത്തിച്ചു. ജങ്കാറിൽ എട്ടോളം യാത്രക്കാരും ഒരു കാറും രണ്ട് ഓട്ടോറിക്ഷകളും നാല് ഇരുചക്ര വാഹനങ്ങളും ഉണ്ടായിരുന്നു. വിവരമറിഞ്ഞ് കടപ്പാക്കട അഗ്നിരക്ഷാസേനയും അഞ്ചാലുംമൂട് പൊലീസും സ്ഥലത്തെത്തിയെങ്കിലും അതിനുമുമ്പ് പ്രശ്നം പരിഹരിച്ചിരുന്നു. തുടർന്ന് അറ്റകുറ്റപ്പണികൾക്കായി ജങ്കാർ വൈകിട്ട് 3.30ഓടെ പെരുമൺ ജങ്കാർ കടവിലേക്ക് തിരിച്ചെത്തിച്ചു.അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം രണ്ട് ദിവസത്തിനകം സർവീസ് പുനരാരംഭിക്കുമെന്ന് ജീവനക്കാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |