കൊട്ടാരക്കര: കുട്ടികളുടെ സർക്കാരാണിത്, അവർ ആവശ്യപ്പെട്ടപ്പോഴാണ് ഫുട്ബോൾ ലോകകപ്പ് കാണാൻ അവധി നൽകിയതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ പറഞ്ഞു. ജെ.സി.ഐ കൊട്ടാരക്കരയുടെ നേതൃത്വത്തിൽ കൊട്ടാരക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച സേവന പദ്ധതികളും തൂഫാൻ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെൺകുട്ടികളടക്കം നിരന്തരം വിളിച്ച് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഫൈനൽ കളി കാണാൻ അവധി നൽകിയത്. ലോകത്ത് മറ്റൊരിടത്തും ഇങ്ങനെ അവധി നൽകിയിട്ടുണ്ടാവില്ല. കളി കണ്ടാൽ പോര, വിദ്യാലയങ്ങളിൽ നിന്നും നല്ല കായിക താരങ്ങൾ കൂടി ഉണ്ടാകണം. കളിക്കൊപ്പം ലഹരിക്കെതിരെയുള്ള പോരാട്ടവും അവരാണ് ഏറ്റെടുക്കേണ്ടത്. ജീവിതമാകണം ലഹരി, മാതാപിതാക്കളെ സന്തോഷിപ്പിക്കുന്നതിലാവണം ആ ലഹരി എത്തേണ്ടത്. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ ഉണ്ടാകണമെന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാട്. സർക്കാർ സംവിധാനത്തിൽ നൽകുന്നുണ്ടെങ്കിലും അപര്യാപ്തതകൾ ഉണ്ടാകാം. സന്നദ്ധ സംഘടനകൾകൂടി ഇവ ഏറ്റെടുക്കുമ്പോഴാണ് അവ പൂർത്തിയാകുന്നതെന്നും മന്ത്രി പറഞ്ഞു. ജെ.സി.ഐ പ്രസിഡന്റ് റെജി നിസ അദ്ധ്യക്ഷത വഹിച്ചു. റൂറൽ എസ്.പി ഷാജി സുഗുണൻ തൂഫാൻ സന്ദേശം നൽകി. നഗരസഭ ചെയർപേഴ്സൺ അനിത ഗോപകുമാർ, ജെ.സി.ഐ സെക്രട്ടറി എ.ആർ.അജിരാജ്, പ്രോഗ്രാം ഡയറക്ടർ സാംകുട്ടി ജോർജ്ജ്, എസ്.ബിജുരാജ്, നൗഷാദ് യൂനൂസ്, സുൽഫിക്കർ സലാം, ജിജുകുമാർ, ലിനുകുമാർ, സി.എസ്.മോഹൻദാസ്, പ്രിൻസിപ്പൽമാരായ പ്രദീപ്, ഷൈജിത്ത്, എച്ച്.എം. ബിന്ദു, സുനിൽ ബാബു, ശ്യാം കൃഷ്ണൻ, ഷിബി ജോർജ്ജ്, ജ്യോതി മറിയം ജോൺ എന്നിവർ സംസാരിച്ചു. ഭിന്നശേഷി ശാക്തീകരണ പദ്ധതിയുടെ ഭാഗമായി കൊട്ടാരക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഐ.ഇ.ഡി റിസോഴ്സ് സെന്ററിൽ പഠനോപകരണ വിതരണവും മറ്റ് സഹായങ്ങളും നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |