അഞ്ചാലുംമൂട്: അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷൻ വളപ്പിൽ പൊലീസുകാർക്കും സ്റ്റേഷനിലെത്തുന്നവർക്കും പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്കും ഭീഷണിയായിരുന്ന ഞാവൽമരത്തിന്റെ ശിഖരം കഴിഞ്ഞ ദിവസം വൈകിട്ടുണ്ടായ കാറ്റിൽ ഒടിഞ്ഞു വീണ് പൊലീസ് ഉദ്യോഗസ്ഥയുടെ കാറിന്റെ മുകൾ ഭാഗം തകർന്നു. പരാതിയുമായെത്തിയ ആളിന്റെ ബൈക്കിനും നാശനഷ്ടമുണ്ടായി.
ഈ മരം സൃഷ്ടിക്കുന്ന അപകട ഭീതി സംബന്ധിച്ച് 2021 മുതൽ പൊലീസുകാർ ഉന്നത അധികൃതർക്ക് റിപ്പോർട്ട് നൽകുന്നുണ്ടായിരുന്നു. 2024വരെ പൊതുമരാമത്ത് വകുപ്പിനായിരുന്നു മരങ്ങൾ മുറിക്കാനുള്ള ചുമതല. പിന്നീട് ചട്ടം മാറി പൊലീസ് വകുപ്പിന് തന്നെ ചുമതല കൈമാറിയെങ്കിലും മരങ്ങൾ നീക്കം ചെയ്യാൻ അധികൃതർ അനുമതി നൽകിയിരുന്നില്ല.
ഓപ്പറേഷൻ സ്‌പേസിന്റെ ഭാഗമായി ഒരു മാസം മുമ്പ് സ്റ്റേഷൻ വളപ്പിലെ മരങ്ങളുടെ ശിഖരങ്ങൾ വെട്ടിയൊതുക്കിയിരുന്നു. സുരക്ഷാഭീഷണിയുയർത്തുന്ന അഞ്ചോളം മരങ്ങൾ ഇപ്പോഴും സ്റ്റേഷൻ പരിസരത്തുണ്ട്. ഇരുവശങ്ങളിലുമുള്ള മാവുകൾ, മുൻവശത്തെ പ്ലാവ് എന്നിവയാണ് പ്രധാന പ്രശ്നങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |