വെള്ളവും വെളിച്ചവുമില്ലാതെ പേ വാർഡ്
കൊല്ലം: ജില്ലാ ആശുപത്രിയിലെ കെ.എച്ച്.ആർ.ഡബ്ല്യു.എസ് (കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി) പേവാർഡിൽ രോഗികൾക്ക് വെള്ളവും വെളിച്ചവും കിട്ടാക്കനി. പ്രതിദിനം 500 രൂപയാണ് വാടക. മൂന്ന് ദിവസത്തിലേറെയായി രാത്രി 12 മുതൽ രാവിലെ 7.30വരെ വൈദ്യുതി മുടങ്ങുന്നതായി കൂട്ടിരിപ്പുകാർ പറയുന്നു. വാർഡിന് മുന്നിലെ വാട്ടർ ക്യാനുകളിൽ കുടിവെള്ളം തീർന്നു. യാതൊരു നടപടിയുമില്ല.
ജനറേറ്റർ സൗകര്യമുള്ള മൂന്ന് നിലകളിലായി 18 മുറികളുള്ള കെട്ടിടത്തിലാണ് മുന്നറിയിപ്പില്ലാതെ രാത്രികാലങ്ങളിൽ വൈദ്യുതി മുടങ്ങുന്നത്. കഴിഞ്ഞ ദിവസം രാത്രി നഴ്സിംഗ് സ്റ്റേഷൻ ഉൾപ്പെടെ ഇരുട്ടിലായതോടെ മൊബൈൽ ഫോൺ വെളിച്ചത്തിലാണ് മരുന്നുകൾ എടുത്തുനൽകിയതെന്നും ആരോപണമുണ്ട്.
വൈദ്യുതി മുടങ്ങുമ്പോൾ ചൂടും കൊതുകുശല്യവും കാരണം മുറികളിൽ തങ്ങാനാവാത്ത സ്ഥിതിയാണ്. ശസ്ത്രക്രിയ കഴിഞ്ഞവർ പക്ഷാഘാതം, ഹൃദ്രോഗം, അടിയന്തിര സാഹചര്യങ്ങളിൽ ഓക്സിജൻ വേണ്ടവർ തുടങ്ങി ഗുരുതര രോഗങ്ങൾക്ക് ചികിത്സയിലുള്ളവരും കൂട്ടിരുപ്പുകാരുമാണ് വലയുന്നത്. രാത്രിയിൽ ഇലക്ട്രീഷ്യന്റെ സേവനം ലഭ്യമല്ലാത്തതും വൈദ്യുതി തടസത്തിന് കാരണമാകുന്നു.
തൊണ്ട വരളുന്നു!
പേവാർഡിലെ കുടിവെള്ളം തീർന്നതിനെ തുടർന്ന് വ്യാഴാഴ്ച വെള്ളം എത്തിക്കുമെന്ന് അധികൃതർ അറിയിച്ചെങ്കിലും വെള്ളിയാഴ്ച വൈകിട്ടും ലഭിച്ചില്ല. ആവശ്യമെങ്കിൽ പുറത്തുപോയി കുടിവെള്ളം വാങ്ങാനാണ് ജീവനക്കാർ നിർദേശിച്ചതെന്നും കൂട്ടിരിപ്പുകാർ പറയുന്നു. അതേസമയം അത്യാഹിത വിഭാഗം, മറ്റ് വാർഡുകൾ എന്നിവിടങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്നുണ്ട്.
പ്രശ്നം ശ്രദ്ധയിൽപ്പെട്ടിരുന്നു. പരിഹരിക്കാൻ കെ.എച്ച്.ആർ.ഡബ്ല്യു.എസിന് നിർദേശം നൽകിയിട്ടുണ്ട്
ജില്ലാ ആശുപത്രി അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |