പമ്പിംഗ് ദിവസം 3 മണിക്കൂർ വരെ മുടങ്ങുന്നു
കൊല്ലം: ശാസ്താംകോട്ട കുടിവെള്ള പദ്ധതിയിലെ പമ്പിംഗ് മുടക്കി പവർ കട്ട്. വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ അളവ് കുറയുന്നത് ഉപഭോക്താക്കൾക്ക് തലവേദനയാവുന്നു. പ്രതിദിനം ഏകദേശം മൂന്ന് എം.എൽ.ഡിയുടെ (മില്ല്യൺ ലിറ്റേഴ്സ് പെർ ഡേ, 30 ലക്ഷം ലിറ്റർ) കുറവാണ് ഉണ്ടാകുന്നത്.
ശാസ്താംകോട്ടയിലെ വാട്ടർ അതോറിട്ടി പ്ലാന്റിൽ ദിവസം ഒരു മണിക്കൂർ വരെയാണ് ആറ് ദിവസമായി വൈദ്യുതി മുടങ്ങുന്നത്. പതിനഞ്ചും ഇരുപതും മിനിറ്റ് നീളുന്ന പവർകട്ടിന് ശേഷം വൈദ്യുതി ലഭിച്ചാലും പമ്പിംഗ് പുനരാരംഭിക്കാൻ വീണ്ടും അര മണിക്കൂർ എടുക്കും. ശാസ്താംകോട്ടയിൽ 24 മണിക്കൂറും പമ്പിംഗ് നടക്കുന്നതാണ്. പവർ കട്ട് അരംഭിച്ചതോടെ പ്രതിദിനം മൂന്ന് മണിക്കൂർ വരെ പമ്പിംഗ് മുടങ്ങുന്നുണ്ട്. ശാസ്താംകോട്ടയിൽ നിന്നുള്ള ജലം കൊല്ലം നഗരപരിധിയിലെ അടക്കം ടാങ്കുകളിൽ നിറച്ച് ഒന്നിടവിട്ട ദിവസങ്ങളിലാണ് വിതരണം ചെയ്യുന്നത്. പമ്പിംഗിന്റെ അളവ് കുറഞ്ഞതോടെ പല ടാങ്കുകളും നിറയുന്നില്ല.
ശാസ്താംകോട്ട കുടിവെള്ള പദ്ധതിക്ക് പ്രത്യേക ഫീഡറിൽ നിന്നാണ് വൈദ്യുതി നൽകിയിരുന്നത്. ഇതിൽ കൂടുതൽ കണക്ഷനുകൾ നൽകിയതിനാൽ ഇപ്പോൾ ഈ പ്രത്യേക ഫീഡറിൽ നിന്നുള്ള വൈദ്യുതി വിതരണവും പവർകട്ടിന്റെ ഭാഗമായി വിച്ഛേദിക്കുന്നുണ്ട്.
ശാസ്താംകോട്ട പദ്ധതി ഉമഭോക്താക്കൾ
കൊല്ലം കോർപ്പറേഷൻ, നീണ്ടകര, ശാസ്താംകോട്ട, കുന്നത്തൂർ, ശൂരനാട് സൗത്ത്, ചവറ, പന്മന, തേവലക്കര, തെക്കുംഭാഗം, മൈനാഗപ്പള്ളി, പോരുവഴി, വെസ്റ്റ് കല്ലട
ജപ്പാൻ പദ്ധതിയിലെ പമ്പിംഗ് മുടങ്ങി
ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പുനലൂരിലെ പ്ലാന്റിൽ കഴിഞ്ഞ ദിവസം രാവിലെ 10 മുതൽ വൈകിട്ട് 3 വരെ പമ്പിംഗ് മുടങ്ങി. കെ.എസ്.ഇ.ബി പുനലൂർ 11 കെ.വി. സബ് സ്റ്റേഷനിൽ ഷട്ട് ഡൗൺ അയതാണ് കാരണം.
........................................
പമ്പിംഗ് നടക്കേണ്ടത് 24 മണിക്കൂർ
ഇപ്പോൾ 3 മണിക്കൂർ വരെ കുറവ്
പ്രതിദിനം പമ്പ് ചെയ്തിരുന്നത് 320 ലക്ഷം ലിറ്റർ
ഇപ്പോൾ 30 ലക്ഷം ലിറ്റർ ഇടിഞ്ഞു
വിതരണ ടാങ്കുകൾ നിറയ്ക്കാനാകുന്നില്ല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |