കോട്ടയം: പരിപ്പ് തൊള്ളായിരം ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ ഭക്ഷണ സാമ്പിളുകളുടെ പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും. സംഭവം നടന്ന് പത്ത് ദിവസം പിന്നിട്ടിട്ടും കേസിൽ പ്രതിചേർക്കപ്പെട്ടവരിൽ ആരെയും പൊലീസ് അറസ്റ്റ് ചെയ്യാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ 19ന് പരിപ്പ് തൊള്ളായിരം ഷാപ്പിൽ നിന്ന് വാങ്ങിയ കള്ളും തലക്കറിയും കഴിച്ച കുമരകം പള്ളിക്കൂടംപറമ്പിൽ ജ്യോതിഷ് (41) ചികിത്സയിലിരിക്കെ രണ്ട് ദിവസം കഴിഞ്ഞ് മരിക്കുകയായിരുന്നു. ജ്യോതിഷിനൊപ്പം ഭക്ഷണം കഴിച്ച നാല് പേർ ദിവസങ്ങളോളം ചികിത്സയിലായിരുന്നു. സംഭവത്തെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഷാപ്പിൽ നിന്ന് ഭക്ഷണസാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിരുന്നു. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ. ഷാപ്പിന്റെ ലൈസൻസി ഉടമകളായ രണ്ട് പേർ, മാനേജർ, പാചകക്കാരൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. പ്രതികൾ ഒളിവിലാണെന്നാണ് പൊലീസിന്റെ വിശദീകരണം.സംഭവത്തെ തുടർന്ന് പരിപ്പ് തൊള്ളായിരം ഉൾപ്പെടെ ഏഴ് ഷാപ്പുകളുടെ ലൈസൻസ് താത്ക്കാലികമായി സസ്‌പെൻഡ് ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |