
പാലാ: സ്വപ്നതുല്യമായ നേട്ടം. ഫിഫ ലോകകപ്പ് വേദിയിലേക്ക് പാലാക്കാരൻ അലൻ ബാബു ചെറുവള്ളി ചുവടുവെച്ചപ്പോൾ മലയാളിക്ക് ഇത് അഭിമാനനിമിഷമാണ്.അമേരിക്കയിൽ നടക്കുന്ന ഫൈനൽ ഉൾപ്പെടെ എട്ട് മത്സരങ്ങളുടെ ഫ്‌ളാഗ് ഡിസ്‌പ്ലെ സെറിമണിയിൽ പങ്കെടുക്കാനാണ് അലന് അവസരം ലഭിച്ചു. ഈ ചടങ്ങിൽ പങ്കെടുക്കുന്ന ഏക മലയാളിയാണ് അലൻ.
ഒരു വർഷം മുമ്പ് ആരംഭിച്ച കർശനമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് അലൻ ഈ നേട്ടത്തിലെത്തിയത്. ശാരീരികക്ഷമതാ പരിശോധന, എഴുത്തുപരീക്ഷ, അഭിമുഖം തുടങ്ങി വിവിധ ഘട്ടങ്ങൾ വിജയകരമായി പിന്നിട്ട ശേഷമാണ് അലനെ തിരഞ്ഞെടുത്തത്.
10 ലക്ഷത്തിലധികം അപേക്ഷകരിൽ നിന്ന് ഏകദേശം അഞ്ച് ശതമാനം പേർക്ക് മാത്രമാണ് തിരഞ്ഞെടുക്കുന്നത്. സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കാനും പ്രശസ്ത ഫുട്‌ബോൾ താരങ്ങളെ അടുത്ത് കാണാനും ലോകകപ്പ് മത്സരങ്ങൾ നേരിൽ ആസ്വദിക്കാനും കഴിയുന്നത് മറക്കാനാവാത്ത അനുഭവമായി അലൻ കരുതുന്നു.
അഭിനന്ദിച്ച് പ്രമുഖർ
പാലാ ചെറുവള്ളിയിലെ ബിസിനസുകാരനും മുൻ വോളിബോൾതാരവുമായിരുന്ന ചെറുവള്ളിൽ ബാബുവിന്റെയും അൻസമ്മയുടെയും മൂന്ന് ആൺമക്കളിൽ മൂത്തയാളാണ് അലൻ. അമേരിക്കയിൽ കൺസ്ട്രക്ഷൻ മാനേജരായി ജോലി ചെയ്യുകയാണ്. ഭാര്യ ജെയ്ൻ ബാർക്ലെയിസിൽ സീനിയർ മാനേജരാണ്. മകൻ: ലൂക്ക. മാണി സി. കാപ്പൻ എം.എൽ.എ.,നഗരസഭാ ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കക്കണ്ടം എന്നിവർ അലൻ ബാബുവിനെ അഭിനന്ദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |