
കോട്ടയം: കൈയിൽ നയാപൈസയില്ല!. ഓണത്തിന് കർഷകന്റെ അവസ്ഥ ഇതാണ്. മാസങ്ങൾക്ക് മുമ്പ് പുഞ്ചകൃഷിയുടെ നെല്ല് സംഭരിച്ചതിന്റെ പണം കുടിശിക. വിരിപ്പുകൃഷിയും പച്ചക്കറികൃഷിയും പ്രളയജലം കൊണ്ടു പോയി..കിലോയ്ക്ക് 300 കടക്കുമെന്ന് പ്രതീക്ഷിച്ച റബർ വിലയും നിലം പൊത്തി. എല്ലാംകൊണ്ടും കർഷകർക്ക് ഈ ഓണം കണ്ണീരോണമായി.
പുഞ്ചകൃഷിയുടെ നെല്ല് സപ്ലൈക്കോ സംഭരിച്ചതിന്റെ പണം അടുത്ത കൃഷിയായിട്ടും പൂർണമായി കൊടുത്തുതീർത്തിട്ടില്ല. രണ്ട് കോടിയിലേറെ രൂപ ഇനിയും ജില്ലയിലെ കർഷകർക്ക് കിട്ടാനുണ്ട്. എസ്.ബി.ഐ, കാനറാ ബാങ്കുകളുടെ കൺസോർഷ്യം സർക്കാർ ഗ്യാരന്റിയിലാണ് നെല്ല് സംഭരിച്ചതിന്റെ പണം വായ്പയായി കർഷകർക്ക് നൽകുന്നത്. സർക്കാർ ഗ്യാരന്റി പുതുക്കാതെ വന്നതോടെയാണ് ബാങ്കുകളുടെ കൺസോർഷ്യം പണം നൽകുന്നത് മെല്ലെപോക്കാക്കിയത്. മുഴുവൻ കുടിശികയും ഓണത്തിന് മുമ്പ് നൽകുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി പ്രഖ്യാപിച്ചെങ്കിലും പണം ബാങ്കിൽ എത്തിയിട്ടില്ല.
പരസ്പരം പഴിചാരും
341 പാടശേഖരങ്ങളിലെ 10411 കർഷകരിൽ നിന്ന് 40461 ടൺ നെല്ലാണ് സപ്ലൈക്കോയും ഓയിൽപാമും സംഭരിച്ചത്. കർഷകർക്ക് പണം നൽകുന്നതിന് റിവോർവിംഗ് ഫണ്ട് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരുന്നതും ഇല്ല. കേന്ദ്ര സർക്കാർ വിഹിതം കിട്ടാത്തത് കാരണമായി സംസ്ഥാന സർക്കാർ പറയുമ്പോൾ സംഭരിച്ച നെല്ല് അരിയാക്കി റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്നതിന്റെ കണക്ക് നൽകാത്തതാണ് സഹായം വൈകുന്നതിന് കേന്ദ്രം പറയുന്ന മറുപടി.
രണ്ടാം കൃഷി പാതിയിലേറെയും മിന്നൽ പ്രളയത്തിൽ മടവീണു നശിച്ചു
നഷ്ടപരിഹാരത്തിനുള്ള അപേക്ഷ ക്ഷണിക്കൽ നടപടിപോലും പൂർത്തിയായില്ല.
വീണ്ടും വിതയ്ക്കാൻ സബ്സിഡി വിത്തില്ല.
നെൽകൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലെന്ന് ജില്ലയിലെ കർഷകർ
വാഴകൃഷി കൈപ്പൊള്ളിച്ചു
ഓണവിപണി മുന്നിൽ കണ്ടുള്ള പച്ചക്കറി കൃഷി പ്രളയം കൊണ്ടുപോയതും കർഷകർക്ക് വൻ നഷ്ടമായി. ഏത്തക്കായ വില കിലോയ്ക്ക്100 രൂപ വരെ ഉയർന്നുവെങ്കിലും വാഴകൃഷി വ്യാപകമായി നശിച്ചത് കർഷകർക്ക് തിരിച്ചടിയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |