കോട്ടയം: വിവാഹം ഉൾപ്പെടെയുള്ള ആഘോഷച്ചടങ്ങുകൾക്കായി മുൻകൂർ പണം കൈപ്പറ്റിയ ശേഷം ഭക്ഷണം ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകാതെ ഉപഭോക്താക്കളെ വലയ്ക്കുന്ന കേറ്ററിംഗ് സ്ഥാപനങ്ങളെ കരുതണമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം മുണ്ടക്കയത്തും കോട്ടയത്തും മുൻകൂർ പണം കൈപ്പറ്റിയിട്ടും കാളെകെട്ടി ഉദയം കേറ്റേഴ്സ് എന്ന സ്ഥാപനം സമയത്തിന് ഭക്ഷണമെത്തിക്കാതെ വീട്ടുകാരെ പ്രതിസന്ധിയിലാക്കി.
വിവാഹച്ചടങ്ങുകൾക്കായി പന്തൽ, കസേര, ലൈറ്റിംഗ്, അലങ്കാരങ്ങൾ, ഭക്ഷണം തുടങ്ങിയ മുഴുവൻ സംവിധാനങ്ങളും വളരെ കുറഞ്ഞ തുകയ്ക്ക് ഒരുക്കിനൽകാമെന്നാണ് വാഗ്ദാനം. സോഷ്യൽ മീഡിയ വഴിയാണ് പ്രധാന പ്രചാരണം. പണം അഡ്വാൻസ് വാങ്ങും പക്ഷേ, ഭക്ഷണമെത്തിക്കില്ല. അവസാനഘട്ടത്തിൽ ഭക്ഷണം മുടങ്ങുന്നത് കുടുംബങ്ങൾക്കുണ്ടാക്കുന്ന സാമ്പത്തിക, മാനസികാഘാതവും ചെറുതല്ല.
കുറഞ്ഞ നിരക്ക്, പിന്നിൽ തട്ടിപ്പ് സാദ്ധ്യത
പന്തൽ മുതൽ ഭക്ഷണം വരെ കുറഞ്ഞ നിരക്കിൽ ചെയ്തുനൽകാമെന്നാവും വാഗ്ദാനം. വളരെ കുറഞ്ഞ തുക മാത്രം ആവശ്യപ്പെടുന്നുണ്ടെങ്കിൽ സ്ഥാപനത്തിന്റെ വിശ്വാസ്യത പരിശോധിക്കണമെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു.
ന്യൂനപക്ഷമായ ചില സ്ഥാപനങ്ങൾ നടത്തുന്ന തട്ടിപ്പ് മേഖലയെ ഒന്നാകെ ബാധിക്കുകയാണെന്ന് ആൾ കേരള കേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.
പരാതികളിൽ അധികൃതർ ഇടപെടണമെന്ന് അസോ. സംസ്ഥാന സംസ്ഥാന പ്രസിഡന്റ് ഏലിയാസ് സഖറിയ, ജില്ലാ പ്രസിഡന്റ് സജി ജേക്കബ്, കോട്ടയം മേഖലാ പ്രസിഡന്റ് ബിനോയ് എബ്രഹാം എന്നിവർ പറഞ്ഞു.
കേറ്ററിംഗ് ഏൽപ്പിക്കുമ്പോൾ പരിശോധിക്കേണ്ടത്
സ്ഥാപനത്തിന്റെ വിവിധ ലൈസൻസുകൾ
സ്ഥാപനത്തിന്റെ ഓഫീസ്, അടുക്കള
അഡ്വാൻസ് നൽകിയതിന്റെ രസീത്
ഓർഡർ ഫോം ഒപ്പിട്ടു വാങ്ങുന്നത്
അംഗീകാരമുള്ള കേറ്ററിംഗ് സ്ഥാപനങ്ങളുടെ പട്ടിക അസോസിയേഷൻ പുറത്തുവിടും. മതിയായ ലൈസൻസ് അടക്കം നേടി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ ഇവന്റുകൾ ഏൽപ്പിക്കാനും, വഞ്ചിതരാകാതെ ഇരിക്കാനും ഉപഭോക്താക്കൾ ശ്രദ്ധിക്കണം'' ഏലിയാസ് സഖറിയ, സംസ്ഥാന പ്രസിഡന്റ്,
ആൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ
അസോസിയേഷനിൽ 200 കേറ്ററിംഗുകാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |