തിരൂർ: നഗരവും പരിസര പ്രദേശങ്ങളും കൈയടക്കി തെരുവ് നായകൾ. ഭീതിയോടെയാണ് സ്ത്രീകളും കുട്ടികളുമടക്കം നിലവിൽ പുറത്തിറങ്ങുന്നത്. നഗരങ്ങളിലും ഉൾപ്രദേശങ്ങളിലുമെല്ലാം തെരുവ് നായകൾ കൂട്ടത്തോടെ തമ്പടിച്ചിട്ടുണ്ട്. സ്‌കൂളിലും മദ്രസകളിലും പോകുന്ന കുട്ടികളുടെ നേർക്ക് പലപ്പോഴായി ചാടി വീണ് ഭയപ്പെടുത്താറുണ്ട്. തിരൂർ ടൗണിലെ സെൻട്രൽ ജംഗ്ഷനിലും ജില്ലാ ആശുപത്രി പരിസരങ്ങളിലെ മുനിസിപ്പാലിറ്റി, മിനി സിവിൽ സ്റ്റേഷൻ പരിസരം, മെയിൽ റോഡ്, തൃക്കണ്ടിയൂർ റോഡ് എന്നിവിടങ്ങളിലാണ് തെരുവ് നായകൾ കൂട്ടത്തോടെ തമ്പടിച്ച് ഭീതി പരത്തുന്നത്
ജില്ലാ ആശുപത്രിയിലേക്ക് പോകുന്നവരുടെ നേർക്ക് തെരുവ് നായകൾ കുരച്ച് ചാടുന്നത് സ്ഥിരം കാഴ്ചയാണ്. സ്‌കൂളുകളിലേക്ക് സൈക്കിളിൽ പോകുന്ന കുട്ടികളുടെ പിന്നാലെയും തെരുവ് നായകൾ ഓടാറുണ്ട്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ ഒരു വിദ്യാർത്ഥിക്ക് വീണ് പരിക്കേറ്റിരുന്നു. കുട്ടികൾ സ്‌കൂളിൽ നിന്നും തിരിച്ചെത്തും വരെ രക്ഷിതാക്കൾ ഭീതിയിലാണ്. പലയിടങ്ങളിലും കൂട്ടമായിട്ടാണ് ഇവ ആളുകൾക്കെതിരെ തിരിയുന്നത്. ഏതാനും ദിവസം മുമ്പ് നടുവിലങ്ങാടി ഭാഗത്ത് കുട്ടികളടക്കമുള്ള മൂന്ന് പേർക്ക് തെരുവുനായകളുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെയാണ് തെരുവ് നായകളുടെ ഈ വിളയാട്ടം. കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി ആളുകളാണ് തെരുവ് നായകളുടെ ആക്രമത്തിൽ ചികിത്സ തേടി തിരൂർ ജില്ലാ ആശുപത്രിയിലേക്ക് വിവിധ പ്രദേശങ്ങളിൽ നിന്നും എത്തിയത്. നഗരത്തിലെ അലഞ്ഞ് തിരിഞ്ഞു നടക്കുന്ന നായകളെ സംരക്ഷിക്കുവായി ഷെൽട്ടർ ഒരുക്കണമെന്ന ആവശ്യം നാട്ടുകാർ നഗരസഭ അധികൃതർക്ക് മുമ്പാകെ വച്ചിട്ടുണ്ട്.
തെരുവുനായ ഭീതിയിലാണ് തിരൂർ നഗരം. എത്രയും പെട്ടന്ന് ഈ പ്രതിസന്ധിക്ക് പരിഹാരം കാണണം. ഭീതിയോടെയല്ലാതെ പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ്.
പ്രദേശവാസികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |