
മാപ്പിംഗിലൂടെ കണ്ടെത്തുന്ന തരിശുഭൂമിയിൽ കൃഷിയിറക്കും.
ഏഴുജില്ലകളിൽ നെൽകൃഷിയുടെ വിവരങ്ങൾ ശേഖരിച്ചു തുടങ്ങി.
കര ഭൂമിയുടെ മാപ്പിംഗിന് ആദ്യഘട്ട പ്രവർത്തനങ്ങൾ നടക്കുന്നതേയുള്ളൂ.
കൃഷിയിടങ്ങളുടെത് ഡിജിറ്റൽ സർവേയാണ് നടത്തുക.
പാലക്കാട്: കാർഷികവൃത്തി സമ്പന്നമാക്കി കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തമാക്കാൻ കൃഷിവകുപ്പ്. മാപ്പിംഗിലൂടെ കണ്ടെത്തുന്ന തരിശുഭൂമിയിൽ കൃഷിയിറക്കും. കൃഷി ചെയ്യാത്ത സർക്കാർ സ്വകാര്യഭൂമി മുഴുവൻ മാപ്പ് ചെയ്യാനാണ് നിർദേശം. ഏഴുജില്ലകളിൽ ഭൂവിനിയോഗ ബോർഡിന്റെ സഹായത്തോടെ നെൽകൃഷിയുടെ വിവരങ്ങൾ ശേഖരിച്ചു തുടങ്ങി.
കര ഭൂമിയുടെ മാപ്പിംഗിന് ആദ്യഘട്ട പ്രവർത്തനങ്ങൾ നടക്കുന്നതേയുള്ളൂ. കൃഷിയിടങ്ങളുടെ മാത്രം ഡിജിറ്റൽ സർവേയാണ് നടത്തുക. തദ്ദേശം, റവന്യൂ എന്നീ വകുപ്പുകളുടെ സഹകരണവും തേടും.
ഗ്രാമീണ മേഖലയിലും തരിശുഭൂമി കൂടുന്നു കാർഷികോത്പന്നങ്ങളുടെ വിലയിടിവും വന്യജീവിശല്യവും കൃഷി ഉപേക്ഷിക്കുന്നതിന് പ്രധാന കാരണങ്ങളാണ്. ഗ്രാമീണമേഖലയിൽ പലയിടങ്ങളിലും നെൽപ്പാടങ്ങളും കരഭൂമിയും ഇതുകാരണം തരിശായി. ഈ ഭൂമിയും തരിശുഭൂമിയുടെ പട്ടികയിലാകും. ഇതോടെ പ്രതീക്ഷിക്കുന്നതിനേക്കാൾ ഏറെയാകും സംസ്ഥാനത്തെ തരിശുഭൂമി. വന്യജീവിശല്യം അതിജീവിക്കാൻ വനംവകുപ്പിന്റെ സഹായവും തേടും.
കീടനാശിനിയുടെ സാന്നിദ്ധ്യം കൂടുതൽ
മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന പച്ചക്കറിയിലുൾപ്പെടെ നിഷ്‌കർഷിച്ചതിലും കൂടുതൽ അളവ് കീടനാശിയുടെ അംശം കണ്ടെത്തിയിരുന്നു. പരിശോധിച്ച 1,268 പച്ചക്കറി സാമ്പിളുകളിൽ 51 എണ്ണത്തിലാണ് കീടനാശിനിയുടെ സാന്നിദ്ധ്യം കൂടുതൽ. ഇതിനു പരിഹാരം തേടിയാണ് മാപ്പിംഗിനും കൃഷി വ്യാപനത്തിനും മന്ത്രി ടി.സിദ്ദീഖ് ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകിയത്.
ആദ്യഘട്ടം 7 ജില്ലകളിൽ
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ നെൽപ്പാടത്തിന്റെ കണക്കാണ് ആദ്യഘട്ടമായി ശേഖരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |