
പാലക്കാട്: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ പൊലീസ് ക്രൂരമായി മർദ്ദിച്ചതിലും, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ സമരം ചെയ്ത രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി.വേണുഗോപാൽ തുടങ്ങി കോൺഗ്രസ് എം.പിമാരെയും മുതിർന്ന നേതാക്കളെയും പൊലീസ് തെരുവിലൂടെ വലിച്ചിഴച്ച് ക്രൂരമായി മർദ്ദിച്ചതിനലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കെ.എസ്.യു ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.
വിക്ടോറിയ കോളേജ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. ബാരിക്കേഡുകൾ തകർത്ത് അകത്തുകയറാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. ചില പ്രവർത്തകർ മതിൽ ചാടിക്കടന്ന് പോസ്റ്റ് ഓഫീസ് കോമ്പൗണ്ടിലേക്ക് കടക്കാൻ ശ്രമിച്ചതോടെ പൊലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
പ്രതിഷേധ മാർച്ച് കെ.എം.അഭിജിത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങളെ ചോരയിൽ മുക്കിക്കൊല്ലാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും, രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾക്ക് നേരെ നടന്ന പൊലീസ് നരനായാട്ട് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും, ഇന്ത്യ കണ്ട ഏറ്റവും വലിയ രാജ്യദ്രോഹി നരേന്ദ്രമോദി ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്.ജയഘോഷ് അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ഒ.കെ.ഫാറൂഖ്, സി.വിഷ്ണു, വിനോദ് ചെറാട്, ജിതേഷ് നാരായണൻ, അരുൺകുമാർ പാലക്കുറിശ്ശി,കെഎസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി അജാസ് കുഴൽമന്ദം,ദിജു ദിവാകരൻ,യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ ഇ.കെ.സീൽ, പി.ടി.അജ്മൽ, ശ്യാം ദേവദാസ്,സതീഷ് തിരുവാലത്തൂർ,വിനീഷ് കരിമ്പാറ തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |