ചെങ്ങന്നൂർ: വിദ്യാർത്ഥികളുടെ ജീവന് ഭീഷണിയായി മാറിയ ചെങ്ങന്നൂർ ഗവ.മോഡൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വളപ്പിലെ പഴയ സ്കൂൾ കെട്ടിടം പൊളിച്ചുനീക്കാൻ നടപടിയാകുന്നു. വർഷങ്ങളായി തുടരുന്ന അധികൃതരുടെ മെല്ലെപ്പോക്കിനെതിരെ 2026 ജൂൺ 11ന് കേരള കൗമുദി വാർത്ത റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി. ചെങ്ങന്നൂർ എം.എൽ.എ സജി ചെറിയാനും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കെട്ടിടം ഉടൻ പൊളിച്ചുമാറ്റുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ബലക്ഷയത്തെ തുടർന്ന് ഏത് നിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലായിരുന്നു ചെങ്ങന്നൂർ നഗരഹൃദയത്തിലുള്ള സ്കൂൾ വളപ്പിലെ ഈ പഴയ കെട്ടിടം. വർഷങ്ങളുടെ പഴക്കവും ഗുരുതരമായ ജീർണാവസ്ഥയും കാരണം മുൻ ഗേൾസ് ഹൈസ്കൂൾ കെട്ടിടം വിദ്യാർത്ഥികളുടെയും അദ്ധ്യയാപകരുടെയും ജീവന് കടുത്ത ഭീഷണിയുയർത്തിയിരുന്നു. 2024ൽ ചെങ്ങന്നൂർ നഗരത്തിലെ നാല് സ്കൂളുകൾ സംയോജിപ്പിച്ചതോടെയാണ് ഈ കെട്ടിടം പൂർണമായും ഉപേക്ഷിക്കപ്പെട്ടത്. അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒരു വർഷത്തിനിടെ രണ്ട് തവണ സ്കൂൾ അധികൃതർ നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. ജീർണിച്ച ഈ കെട്ടിടത്തിന് തൊട്ടരികിലൂടെയാണ് പ്രതിദിനം നൂറുകണക്കിന് വിദ്യാർത്ഥികളും അദ്ധ്യാപകരും പുതിയ ബ്ലോക്കിലേക്ക് സഞ്ചരിക്കുന്നത്. കാലവർഷം ശക്തമായതോടെ രക്ഷിതാക്കളുടെ ആശങ്കയും വർദ്ധിച്ചിരുന്നു. എം.എൽ.എ സജി ചെറിയാനും പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥരും സ്കൂളിലെത്തി സ്ഥിതിഗതികൾ നേരിൽ വിലയിരുത്തി.
..........................................
സ്കൂളിന്റെ നടത്തിപ്പിനവകാശം ചെങ്ങന്നൂർ നഗരസഭയ്ക്കായിരിക്കെ, എം.എൽ.എയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയത് നഗരസഭയുടെ അറിവോടെയല്ല.നഗരസഭ നൽകിയ സർവേ റിപ്പോർട്ടിന് ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ തടസങ്ങൾ നീങ്ങും. തുടർന്ന് ലേലനടപടികളിലേക്ക് വേഗത്തിൽ കടക്കും.
മനീഷ് കീഴാമഠം
(നഗരസഭ ചെയർമാൻ)
...................................
സർവേ റിപ്പോർട്ട് പൂർത്തിയായി. ഉടൻ തന്നെ റിപ്പോർട്ട് നഗരസഭയ്ക്ക് കൈമാറും.
(ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ്
എക്സിക്യൂട്ടീവ് എൻജിനീയർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |