
പത്തനംതിട്ട: പ്രിയദർശിനി പദ്ധതി മൂലം നഷ്ടത്തിലായ സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്നലെ പണിമുടക്കി കളക്ടറേറ്റ് മാർച്ച് നടത്തി. സാമ്പത്തികമായും മാനസികമായും പ്രയാസമനുഭവിക്കുന്ന സ്വകാര്യ ബസ് ഉടമകളെയും ബസ് തൊഴിലാളിളെയും സംരക്ഷിക്കുന്നതിനാവശ്യമായ നിലപാട് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്ന് മുൻ മന്ത്രിയും പൊതുഗതാഗത സംരക്ഷണ സമിതി ചെയർമാനുമായ കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു. മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് സി.മനോജ് കുമാർ അദ്ധ്യക്ഷതവഹിച്ചു. ബി.എം.എസ് സംസ്ഥാന സെക്രട്ടറി പി.എസ്.ശശി മുഖ്യപ്രഭാഷണം നടത്തി. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാസെക്രട്ടറി ലാലു മാത്യു, ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി വേണു കെ.നായർ, സി.ഐ.ടി.യു നേതാവ് കെ.പി.ഉദയഭാനു, ബി.എം.എസ് ജില്ലാ സെക്രട്ടറി എ.എസ്.രഘുനാഥ്, അഡ്വ.ആർ.മനു തുടങ്ങിയവർ സംസാരിച്ചു.
പണിമുടക്കിൽ ജനംവലഞ്ഞു
സ്വകാര്യ ബസ് പണിമുടക്കിൽ ജനം വലഞ്ഞു. ഗ്രാമീണ മേഖലയിൽ ബസില്ലാത്തത് കാരണം യാത്രക്കാർ ബസ് സ്റ്റോപ്പുകളിൽ മണിക്കൂറുകളോളം കാത്തുനിന്നു. അടൂർ - കൊടുമൺ - പത്തനംതിട്ട, തണ്ണിത്തോട്, ചിറ്റാർ, സീതോട്, പന്തളം - കോഴഞ്ചേരി റൂട്ടുകളിലും ജനങ്ങൾ ദുരിതത്തിലായി. കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസ് അയച്ചെങ്കിലും യാത്രാക്ളേശത്തിന് പരിഹാരമായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |