പത്തനംതിട്ട : രണ്ടര ഏക്കറിൽ പാറയും വെള്ളച്ചാട്ടവുമായി സഞ്ചാരികളെ മാടിവിളിച്ചിരുന്ന അരുവിക്കുഴി ഇന്ന് അനാഥമാണ്. 1996ൽ കടമ്മനിട്ട രാമകൃഷ്ണൻ എം.എൽ.എ ആയിരുന്നപ്പോൾ ആരംഭിച്ച പദ്ധതി പത്തുവർഷത്തിന് ശേഷം കെ.സി രാജഗോപാലൻ എം.എൽ.എയുടെ നേതൃത്വത്തിൽ ടൂറിസം സ്പോട്ടാക്കി മാറ്റുകയായിരുന്നു. ചൈനീസ് ഹട്ട് മാതൃകയിൽ കെട്ടിടം നിർമിച്ചത് ആകർഷണമായി. കുടുംബമായി താമസിക്കാൻ രണ്ടുമുറിയും ക്യാന്റീനും ബാത്ത്റൂം അടങ്ങിയതാണ് കെട്ടിടം. എന്നാൽ തുടർന്നുണ്ടായ ഭരണമാറ്റത്തിൽ പദ്ധതി വിസ്മൃതിയിലായി. പന്തളം സ്വദേശിയായ ഒരാൾ ബിയർ പാർലർ തുടങ്ങാൻ ടെൻഡർ എടുത്തെങ്കിലും സർക്കാർ അനുമതി നിഷേധിച്ചു.
2024 ൽ ക്ലബ് കാറ്റലിറ്റ്സ് റിസോർട്ട്സ് ആൻഡ് പ്രോപ്പർട്ടീസ് എന്ന കമ്പനി മൂന്ന് വർഷത്തേക്ക് വാടകയ്ക്കെടുത്ത് ഹോം സ്റ്റേ ആരംഭിച്ചെങ്കിൽ ഒരു വർഷത്തിനുള്ളിൽ തന്നെ പൂട്ടുവീണു. എങ്കിലും അപൂർവമായി ചിലർ അവധിദിനങ്ങളിൽ ഇവിടെ സന്ദർശകരായി എത്തുന്നുണ്ട്.
വഴിയാണ് പ്രശ്നം
ആരെയും ആകർഷിക്കുന്ന വെള്ളച്ചാട്ടമാണെങ്കിലും ഇവിടെയെത്താൻ ബുദ്ധിമുട്ടാണ്. പാറക്കെട്ടുകൾ കയറിയിറങ്ങി വേണം യാത്ര. വഴിയില്ലാത്തതിനാൽ പ്രായമേറിയവർക്കും മറ്റും ബുദ്ധിമുട്ടാകും. വലിയ താഴ്ചയുള്ള ഭാഗത്ത് സുരക്ഷാ വേലിയില്ല. മഴക്കാലത്ത് മാത്രമാണ് വെള്ളമുള്ളത്. മറ്റു വിനോദ ഉപാധികളില്ല.
ചൈനീസ് ഹട്ടും ചുറ്റുമുള്ള പ്രദേശവും സാമൂഹ്യവിരുദ്ധരുടെ താവളമാണ്. ഡി.ടി.പി.സിയടക്കം ഇവിടേക്ക് തിരിഞ്ഞ് നോക്കാറില്ല. ഗതാഗത സൗകര്യം ഇവിടെ കുറവാണ്. കാട് മൂടിയ നിലയിലാണ്. അഡ്വൈഞ്ചർ പാർക്ക് നിർമ്മിയ്ക്കാൻ പദ്ധതി ഉണ്ടായിരുന്നെങ്കിലും അതും ഡി.ടി.പി.സി ഉപേക്ഷിക്കുകയായിരുന്നു.
അരുവിക്കുഴി വെള്ളച്ചാട്ടം
കോഴഞ്ചേരിയിൽ നിന്ന് 7.5 കിലോമീറ്റർ അകലെ,
തോട്ടപ്പുഴശേരി പഞ്ചായത്തിലെ മൂന്നാം വാർഡിൽ
മുമ്പ് ചൈനീസ് ഹട്ട് വാടകയ്ക്ക് എടുത്തവർ ഒഴിഞ്ഞുപോയി. പുതിയ ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. കാടുപിടിച്ച് കിടക്കുന്നയിടം വൃത്തിയാക്കാൻ നിർദേശം നൽകിയിരുന്നു.
ഡി.ടി.പി.സി അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |