
പന്തളം : ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തെങ്ങിൽ കുടുങ്ങിയ തൊഴിലാളിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ചൂരക്കോട് മന്ദാരം വീട്ടിൽ സതീശൻ (54) ആണ് യന്ത്രമുപയോഗിച്ച് തേങ്ങയിടാൻ കയറിയപ്പോൾ 70 അടിയോളം ഉയരമുള്ള തെങ്ങിന്റെ മുകളിൽ കുടുങ്ങിയത്. ചൂരക്കോട് സി.കെ പ്രസാദിന്റെ വീട്ടിലെ തെങ്ങിൽ കയറിയതായിരുന്നു സതീശൻ. അപകടം മനസിലാക്കിയ നാട്ടുകാരിൽ ഒരാൾ ഉടൻതന്നെ തെങ്ങിൽ കയറി സതീശിനെ തടിയോടു ചേർത്ത് കെട്ടിനിറുത്തുകയായിരുന്നു. തുടർന്ന് ഫയർഫോഴ്‌സിന്റെ സഹായം ആവശ്യപ്പെട്ടു. അടൂർ നിന്ന് സ്റ്റേഷൻ ഓഫീസർ കെ.സി റജികുമാറിന്റെയും പത്തനംതിട്ടയിൽ നിന്ന് സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ജി.അനീഷിന്റെയും നേതൃത്വത്തിൽ സംഘങ്ങൾ എത്തി. പത്തനംതിട്ടയിൽ നിന്ന് എത്തിയ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ രമാകാന്ത് ഗോവണിയിലൂടെ മുകളിലെത്തുകയും കപ്പിയുടെയും കയറിന്റെയും സഹായത്തോടെ സതീശനെ താഴെ ഇറക്കുകയുമായിരുന്നു.
ഫയർഫോഴ്സിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് അംഗമായ രമാകാന്ത് 2025ലെ മുഖ്യമന്ത്രിയുടെ ഫയർ സർവീസ് മെഡലിന് അർഹനായിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |