തിരുവല്ല : താലൂക്ക് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയിൽ നിന്ന് എൽ.ഡി.എഫ് അംഗത്തെ ഏകപക്ഷീയമായി ഒഴിവാക്കിയ നടപടിയിൽ മുനിസിപ്പൽ കൗൺസിൽ യോഗം മൂന്നാംതവണയും അലങ്കോലപ്പെട്ടു. ആശുപത്രിയുടെ ഭരണസമിതിയിലേക്ക് നഗരസഭാ കൗൺസിൽ പ്രതിനിധിയായി ചെയർപേഴ്സൺ എസ്.ലേഖ നോമിനേറ്റ് ചെയ്ത എൽ.ഡി.എഫിലെ എം.സി അനീഷ് കുമാറിനെ യു.ഡി.എഫ് പിൻവലിച്ചതിനെതിരെയുള്ള പ്രതിഷേധത്തിൽ ഇന്നലത്തെ കൗൺസിൽ യോഗവും തടസപ്പെടുകയായിരുന്നു. കൗൺസിൽ യോഗത്തിൽ ആദ്യമെത്തിയ എൽ.ഡി.എഫ് കൗൺസിലർമാർ അദ്ധ്യക്ഷയെ കസേരയിൽ ഇരിക്കാൻ അനുവദിക്കാതെ പ്രതിഷേധം തുടങ്ങി. ഇതേതുടർന്ന് ഇരുപക്ഷവും തമ്മിലുണ്ടായ ബഹളം സംഘർഷാവസ്ഥയിലായതോടെ പൊലീസെത്തി. ചെയർപേഴ്‌സണെ സഹായിക്കാനെത്തിയ പൊലീസ് കൗൺസിലിൽ പ്രവേശിക്കാൻ പാടില്ലെന്ന് എൽ.ഡി.എഫ് തർക്കം ഉന്നയിച്ചതോടെ പൊലീസ് പുറത്തിറങ്ങി. ഒരുമണിക്കൂറിലേറെ നീണ്ട ബഹളത്തിനൊടുവിൽ സി.ഐയുടെ നേതൃത്വത്തിൽ അദ്ധ്യക്ഷയുടെ മുറിയിൽ ഇരുപക്ഷവുമായി ചർച്ച നടത്തി. അടുത്ത കൗൺസിൽ യോഗത്തിൽ ഈ വിഷയം അജണ്ടയായി അവതരിപ്പിച്ച് തീരുമാനിക്കാമെന്ന് ഭരണപക്ഷം അറിയിച്ചതിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിക്കാൻ എൽ.ഡി.എഫ് തയാറാക്കുകയായിരുന്നു.
1. സംസ്ഥാനത്ത് എൽ.ഡി.എഫ് ഭരണം മാറി യു.ഡി.എഫ് സർക്കാർ വന്നതിനെ തുടർന്നാണ് ആശുപത്രി ഭരണസമിതിയിലെ എൽ.ഡി.എഫ് അംഗങ്ങളെ കുറച്ചത്. ഇതേതുടർന്നുണ്ടായ ഒഴിവിലേക്ക് യു.ഡി.എഫിലെ പ്രതിനിധികളെ പുതിയതായി ഉൾപ്പെടുത്തി. കൗൺസിൽ പ്രതിനിധികൾ അല്ലാത്ത നേതാക്കളെ മാനദണ്ഡവിരുദ്ധമായി ഉൾപ്പെടുത്തിയതിൽ പ്രതിപക്ഷ അംഗങ്ങൾ കഴിഞ്ഞ കൗൺസിൽ യോഗത്തിലും പ്രതിഷേധിച്ചിരുന്നു.
2. ജനാധിപത്യ വിരുദ്ധമായ ചെയർപേഴ്സന്റെ നടപടി തിരുത്തിയില്ലെങ്കിൽ കൗൺസിൽ യോഗം ചേരാൻ അനുവദിക്കില്ലെന്ന കർശനമായ നിലപാടിലാണ് ഇടതുപക്ഷം.
3. എന്നാൽ ആശുപത്രി ഭരണസമിതിയിൽ അംഗങ്ങളെ ഉൾപ്പെടുത്താനും ഒഴിവാക്കാനും തനിക്ക് വിവേചനാധികാരം ഉണ്ടെന്ന നിലപാടിലാണ് ചെയർപേഴ്‌സൺ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |