പത്തനംതിട്ട : നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ഇരിപ്പിടങ്ങളൊരുങ്ങുന്നു. സ്റ്റേഡിയം ജംഗ്ഷനിൽ റിംഗ് റോഡ് മുതൽ സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ റോഡ് വരെയാണ് ഇരിപ്പിടങ്ങൾ ക്രമീകരിക്കുന്നത്. ഒപ്പം ചെറുപാർക്കുകളും ക്രമീകരിക്കും. മുത്തൂറ്റ് ആശുപത്രി ജംഗ്ഷൻ മുതൽ സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ വരെയുള്ള ഭാഗത്താണ് നഗര സൗന്ദര്യവത്കരണം നിർമ്മാണം നടക്കുന്നത്. രണ്ട് കിലോ മീറ്റർ ദൂരത്തിൽ ഇന്റലോക്കുകളും ടൈലുകളും പാകിയിട്ടുണ്ട്. തണൽ മരങ്ങൾക്ക് ചുറ്റും ഇരിപ്പിടവും റോഡിൽ ബെഞ്ചുകളും നിർമ്മിക്കാനാണ് പദ്ധതി. 6.5 കോടി രൂപയുടെ പദ്ധതിയാണിവിടെ നടപ്പാക്കുന്നത്. സ്റ്റേഡിയത്തിന്റെ വലത് ഭാഗത്ത് നടപ്പാതയും ഇടത് വശത്ത് ഇരിപ്പിടവുമാണുള്ളത്. ഇത് പൂർത്തിയാകുന്നതോടെ നഗരത്തിലെ പ്രധാന ആകർഷണമാകും ഇവിടം. നഗരത്തിലെ റോഡുകൾ കാൽനട സൗഹൃദമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കൈവരികളും ഇതിനൊപ്പം സ്ഥാപിക്കാൻ നിദേശമുണ്ട്. പി.ഡബ്ല്യു.ഡി നേതൃത്വത്തിലാണ് നിർമ്മാണം നടക്കുന്നത്. വഴിയോരകച്ചവടത്തിന് വിലക്കേർപ്പെടുത്തും. നഗരത്തിൽ വിശ്രമ കേന്ദ്രങ്ങളില്ലെന്ന പത്തനംതിട്ടയുടെ ഏറെ നാളത്തെ പരാതികൾക്ക് പരിഹാരമാകുകയാണ് സൗന്ദര്യവത്കരണ പദ്ധതി.
► 6.5 കോടി രൂപയുടെ പദ്ധതി
............................................................
നഗരസൗന്ദര്വൽക്കരണത്തിന്റെ ഭാഗമായുള്ള പദ്ധതിയാണിത്. ഇരിപ്പിടമൊരുക്കാൻ കഴിയുന്ന മരത്തിന് കീഴിലെല്ലാം ഇരിപ്പിടമൊരുക്കും. പത്തനംതിട്ട നഗരത്തിലെത്തുന്നവർക്ക് വിശ്രമിക്കാനും കുറച്ച് സമയം ചെലവഴിയ്ക്കാനുമായി ഈ സ്ഥലം പ്രയോജനപ്പെടുത്താം.
(പി.ഡബ്ല്യു.ഡി അധികൃതർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |