
വിഴിഞ്ഞം: വയനാട് സ്വദേശിയായ ഹോമിയോ ഡോക്‌ടറെ തിരയിൽപ്പെട്ട് കാണാതായി. വയനാട് പയ്യംപള്ളി വള്ളിയൂർക്കാവ് ആറാട്ടുതറയിൽ നന്ദനത്തിൽ സെൽവരാജിന്റെയും അജിതയുടെയും മകൻ ശ്രീജിത്തിനെയാണ് (29) കാണാതായത്. ഒപ്പമുണ്ടായിരുന്ന നേമം വിദ്യാധിരാജ ഹോമിയോപ്പതി മെഡിക്കൽ കോളേജ് വിദ്യാർത്ഥിയും ആലപ്പുഴ സ്വദേശിയുമായ എച്ച്.എൻ.വിജയ് (24) രക്ഷപ്പെട്ടു.
ഇന്നലെ പുലർച്ചെ 4.45ഓടെ വിഴിഞ്ഞം ബൊള്ളാർഡ് പുൾ ടെസ്‌റ്റ് കേന്ദ്രത്തിന് സമീപമായിരുന്നു സംഭവം. ഹോമിയോ മെഡിക്കൽ കോളേജിൽ നിന്ന് മൂന്നുമാസം മുമ്പാണ് ശ്രീജിത്ത് ബി.എച്ച്.എം.എസ് പഠനം പൂർത്തിയാക്കിയത്. ആനയറയിലെ ഹോമിയോ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്തുവരികയായിരുന്നു. വയനാട്ടിലായിരുന്ന ശ്രീജിത്ത് സുഹൃത്ത് പ്രാവച്ചമ്പലം സ്വദേശി ഗോകുലിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഞായറാഴ്ചയാണ് തലസ്ഥാനത്തെത്തിയത്. ശ്രീജിത്തും കോളേജ് ഹോസ്‌റ്റലിലെ ജൂനിയർ വിദ്യാർത്ഥികളും സുഹൃത്തുക്കളുമായ എട്ടംഗ സംഘം ചാലയിൽ പൂ വാങ്ങാൻ പുറപ്പെട്ടതാണെന്നും ഇതിനിടെ വിഴിഞ്ഞത്തെത്തിയപ്പോഴാണ് അപകടമെന്നും ബന്ധുക്കൾ പറഞ്ഞു.
വിഴിഞ്ഞത്തെത്തിയ സംഘത്തിലൊരാൾ കാറിലും മറ്റ് ഏഴുപേർ സമീപത്തെ കോൺക്രീറ്റ് കൈവരികളിലുമാണ് ഇരുന്നത്. ഇതിനിടെ ശ്രീജിത്തും വിജയ്‌യും ടെസ്‌റ്റ് കേന്ദ്രത്തിന് സമീപത്തെ കൈവരി കടന്ന് പിന്നിലുള്ള പാറക്കെട്ടിലേക്ക് ഇറങ്ങി. ഇതിനിടെ ശക്‌തമായ തിരയടിച്ച് രണ്ടുപേരും വീഴുകയായിരുന്നു. വിജയ് പാറയിലാണ് വീണത്. ശ്രീജിത്തിനെ കാണാത്തതിനെ തുടർന്ന് ഫയർഫോഴ്‌സിനെ വിവരമറിയിച്ചു. വിഴിഞ്ഞം തീരദേശ പൊലീസ്,മറൈൻ എൻഫോഴ്സ്മെന്റ് എന്നിവർ സ്ഥലത്ത് തെരച്ചിൽ നടത്തിയെങ്കിലും വൈകിട്ടുവരെയും ശ്രീജിത്തിനെ കണ്ടെത്താനായില്ല. തിരയിടിച്ച് വീണ ശേഷം എഴുന്നേറ്റപ്പോൾ ശ്രീജിത്തിനെ കാണാനില്ലായിരുന്നെന്ന് വിജയ് പൊലീസിന് മൊഴി നൽകി. തെരച്ചിൽ ഇന്നും തുടരുമെന്ന് അധികൃതർ അറിയിച്ചു. അഭിജിത്താണ് ശ്രീജിത്തിന്റെ സഹോദരൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |