തിരുവനന്തപുരം: നിർദ്ദിഷ്ട വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് റോഡിന് (തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് – എൻ.എച്ച് 866) കേന്ദ്ര സർക്കാർ ഉടൻ പച്ചക്കൊടി കാണിച്ചേക്കും. പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നേരത്തെ ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച ഫയലിപ്പോൾ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിലാണ്. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാൽ മാത്രമേ ഭൂമിയേറ്റെടുക്കലും നഷ്ടപരിഹാരം നൽകലും ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ വേഗത്തിലാകൂ.
തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് പദ്ധതിക്ക് ഏകദേശം 12549.5 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ് അപ്രൈസൽ കമ്മിറ്റി (പി.പി.പി.എ.സി) നേരത്തെ തന്നെ പദ്ധതി ശുപാർശ ചെയ്തിരുന്നു. വിഴിഞ്ഞം-തേക്കട,തേക്കട-നാവായിക്കുളം എന്നിങ്ങനെ രണ്ടു റീച്ചുകളായി നിർമിക്കാൻ തീരുമാനിച്ചിരുന്ന പദ്ധതി ഇപ്പോൾ 62.7 കിലോമീറ്റർ ദൈർഘ്യമുള്ള ഒറ്റ പദ്ധതിയായി നിർമ്മിക്കാനാണ് തീരുമാനം.
ജി.എസ്.ടി കൂടാതെ പദ്ധതിയുടെ എസ്റ്റിമേറ്റ് ചെലവ് ഏകദേശം 6857 കോടി രൂപയാണ്. നിർമാണത്തിന് മുന്നോടിയായുള്ള വിവിധ പ്രവർത്തനങ്ങൾക്ക് ഏകദേശം 1267 കോടി രൂപയാകും. ഭൂമിയേറ്റെടുക്കലിനു മാത്രം 4450 കോടി ആവശ്യമാണ്. ഇതിൽ പകുതിയാണ് സംസ്ഥാനം വഹിക്കേണ്ടത് ഏകദേശം 2225 കോടി രൂപ. സർവീസ് റോഡിന്റെ നിർമ്മാണച്ചെലവായ ഏകദേശം 434 കോടി രൂപയും സംസ്ഥാനം വഹിക്കേണ്ടതുണ്ട്.
നിർമ്മാണം ഇങ്ങനെ
17 തുരങ്കം – ആകെ 4.625 കിലോമീറ്റർ
50 വയഡക്ട് – ആകെ 10.53 കിലോമീറ്റർ
6 ഫ്ലൈഓവർ
2 വലിയ പാലങ്ങൾ
17 ചെറിയ പാലങ്ങൾ
144 ബോക്സ് കൾവർട്ട്
128 ക്രോസ്–റോഡ് കൾവർട്ട്
1 റെയിൽവേ മേൽപ്പാലം
103 കിലോമീറ്റർ സർവീസ് റോഡ്
പ്രധാന റോഡിലേക്കു കയറാനും ഇറങ്ങാനും 7 ഇടങ്ങളിൽ റാമ്പുകൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |