വടക്കാഞ്ചേരി : രാജ്യത്ത് പുനർനവീകരിച്ച 75 അമൃത് സ്റ്റേഷനുകൾ ഇന്ത്യൻ റെയിൽവേ ഉദ്ഘാടനം ചെയ്തപ്പോൾ അതിൽ പണി പൂർത്തീകരിച്ചു കിടക്കുന്ന വടക്കാഞ്ചേരി ഉൾപ്പെട്ടില്ല. മാസങ്ങൾക്ക് മുമ്പ് നവീകരണം പൂർത്തിയായതാണ് വടക്കാഞ്ചേരിയിൽ. എന്തുകൊണ്ടാണ് തുറന്നുകൊടുക്കാത്തതെന്ന് അറിയില്ലെന്ന് അധികൃതർ പറയുന്നു. അതിനിടെ റെയിൽവേ സ്റ്റേഷനിൽ കൊവിഡിന് മുൻപുണ്ടായിരുന്ന ട്രെയിൻ സ്റ്റോപ്പുകൾ ഉടൻ പുനഃസ്ഥാപിക്കണമെന്നും, കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും കെ.രാധാകൃഷ്ണൻ എം.പി ആവശ്യപ്പെട്ടു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകി. റെയിൽവേ മന്ത്രാലയത്തിന്റെ അമൃത് ഭാരത് സ്റ്റേഷൻ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കുകയും യാത്രക്കാർക്കായി മികച്ച ഭൗതിക സാഹചര്യങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ടെങ്കിലും മതിയായ ട്രെയിൻ സ്റ്റോപ്പുകൾ ഇല്ലാത്തതുമൂലം ഈ സൗകര്യങ്ങളുടെ പ്രയോജനം യാത്രക്കാർക്ക് പൂർണ്ണമായി ലഭിക്കുന്നില്ലെന്ന് എം.പി കുറ്റപ്പെടുത്തി.
കൊവിഡ് പ്രതിസന്ധിയുടെ ഭാഗമായി താത്കാലികമായി നിറുത്തലാക്കിയ കാരയ്ക്കൽ എക്‌സ്പ്രസ്, പൂനെകന്യാകുമാരി എക്‌സ്പ്രസ്, മലബാർ എക്‌സ്പ്രസ് എന്നീ ട്രെയിനുകളുടെ സ്റ്റോപ്പുകൾ എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നതാണ് നിവേദനത്തിലെ പ്രധാന ആവശ്യം.
പുതുതായി സർവീസ് ആരംഭിച്ച നാഗർകോവിൽ-മംഗളൂരു ജങ്ഷൻ അമൃത് ഭാരത് എക്‌സ്പ്രസിന് വടക്കാഞ്ചേരിയിൽ രണ്ട് മിനിറ്റ് സമയത്തെ പരീക്ഷണാടിസ്ഥാനത്തിലുള്ള സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് എത്തുന്ന നൂറുകണക്കിന് രോഗികൾക്കും മെഡിക്കൽ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും വടക്കാഞ്ചേരിയിൽ അമൃത് ഭാരത് എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കുന്നത് ഗുണമായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |