കൊടിയത്തൂർ: ഇരുവഞ്ഞി ചാലിയാർ പുഴകൾ സംഗമിക്കുന്ന ഇടവഴിക്കടവിൽ ദിനംപ്രതി നടക്കുന്ന വൻതോതിലുള്ള മണൽക്കൊള്ള തടയണമെന്ന് നാട്ടുകാർ. മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തിലെ പൂങ്കുടി മുതൽ കോഴിക്കോട് ജില്ലയിലെ കൽപ്പള്ളി വരെയുള്ള ഭാഗങ്ങളിലാണ് അനധികൃതമായി മണൽവാരി വിവിധയിടങ്ങളിലെത്തിക്കുന്നത്. രാത്രിയുടെ മറവിൽ നടക്കുന്ന മണൽക്കൊള്ള പുലർച്ചവരെ നീളുന്നു. ഇതിനെതിരെ അധികൃതർ കണ്ണടക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി മണൽകടത്ത് സംഘാംഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായി. കടവിന് സമീപമുള്ള റോഡിൽവെച്ച് ഇരുകൂട്ടരും തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയും വാക്കേറ്റത്തെ തുടർന്ന് കൂട്ടത്തിലൊരാൾക്ക് കത്തിക്കുത്തിൽ പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മണ്ണൽക്കടത്തും സംഘർഷങ്ങളും കാരണം നാട്ടുക്കാരുടെ സ്വൈര്യജീവിതം നഷ്ടപ്പെട്ടിരിക്കുകയാണ്. നൽപതിലധികംവരുന്ന ആളുകളാണ് മണൽ കടത്തിനായി എത്തുന്നത്. ഇതിൽ ആരും പ്രദേശവാസികളല്ല. ഇതര സംസ്ഥാനത്തൊഴിലാളികളെ ഉപയോഗിച്ചാണ് കരക്കടിപ്പിച്ച തോണിയിൽ നിന്ന് ലോറിയിലേക്ക് മണൽകയറ്റുന്നത്. വൻ മാഫിയ സംഘത്തിന്റെ ഇടപെടൽ ഇതിന് പുറകിലുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
മണൽക്കടത്ത് സംഘത്തിനെതിരെ അധികൃതർ നടപടിയെടുത്തില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.
പൊലീസ് എത്തുമ്പോഴേയ്ക്കും
സംഘം രക്ഷപ്പെടുന്നു
യന്ത്രം ഘടിപ്പിച്ച തോണിയിലാണ് മണൽക്കടത്തുന്നത്. ഇതുകരാണം പൊലീസ് ഉൾപ്പെടെയുള്ള അധികൃതരെത്തുമ്പോഴേയ്ക്കും ഇവർക്ക് എളുപ്പത്തിൽ രക്ഷപ്പെടാൻ സാധിക്കുന്നുവെന്ന് നാട്ടുകാർ പറയുന്നു. മുക്കം,മാവൂർ, വാഴക്കാട് പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള സ്ഥലമായതിനാൽ പലപ്പോഴും ഇത് അധികൃതരെ കുഴപ്പിക്കുന്നുണ്ട്. നേരത്തേ മണൽക്കടത്ത് സംഘത്തെ നേരിടാൻ സ്പീഡ് ബോട്ട് ഉണ്ടായിരുന്നെങ്കിലും അത് പ്രവർത്തനരഹിതമായി കിടക്കുന്നു. ഇതും മണൽക്കടത്തിന് ആക്കം കൂട്ടുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |