
വടക്കാഞ്ചേരി: രാജ്യത്തെ പ്രമുഖ മണ്ണ് നിർമ്മിത ഡാമുകളിലൊന്നായ വാഴാനി ഡാമിൽ കേന്ദ്ര ജല കമ്മിഷന്റെ (സി.ഡബ്ല്യു.സി) സുരക്ഷാ പരിശോധന അടുത്ത മാസം നടക്കും. ഇത് സംബന്ധിച്ച് ഇറിഗേഷൻ വകുപ്പ് അധികൃതർക്ക് അറിയിപ്പ് ലഭിച്ചു. കമ്മിഷന്റെ കീഴിലുള്ള ഡാം സേഫ്റ്റി ഓർഗനൈസേഷൻ (ഡി.എസ്.ഒ) ആണ് രാജ്യത്തെ ഡാമുകളുടെ സുരക്ഷാ പരിശോധനകളും ഏകോപനവും നടപ്പിലാക്കുന്നത്.1979ലാണ് സെൻട്രൽ വാട്ടർ കമ്മിഷനിൽ സെൻട്രൽ ഡാം സേഫ്റ്റി ഓർഗനൈസേഷൻ നിലവിൽ വന്നത്. വർഷത്തിൽ രണ്ടുതവണയാണ് (മഴക്കാലത്തിന് മുൻപും,ശേഷവും) സാധാരണ പരിശോധനകൾ നടക്കുന്നത്. ഡാമുകളുടെ ദേശീയ രജിസ്റ്ററിൽ ഉൾപ്പെട്ട ഡാമാണ് വാഴാനി. ചോർച്ച പൂർണ്ണമായി ഇല്ലാതാക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല. ജലസംഭരണത്തെ ഇതുവരെ ബാധിച്ചിട്ടില്ല എന്നതാണ് ആശ്വാസം.
വാഴാനിക്ക് സവിശേഷതയേറെ
അണക്കെട്ടിന്റെ നീളം 792.48 മീറ്റർ
റിസർവോയറിന് ഏകദേശം 255 ഹെക്റ്റർ വിസ്തീർണ്ണം
1962ൽ നിർമ്മാണം പൂർത്തിയായി
നിർമ്മാണം വാഴാനി ജലസേചനപദ്ധതി
വെള്ളം നെൽകൃഷിക്കും കുടിവെള്ളാവശ്യത്തിനും ഉപയോഗിക്കുന്നു
നേരിയ ചോർച്ച
64 വർഷം പഴക്കമുള്ള ഡാമിന്റെ കിണറുകളിലേക്കുള്ള ഷട്ടറുകൾ ചോർന്നൊലിക്കുന്നു. മണ്ണും ചെളിയും അടിഞ്ഞുകൂടി സംഭരണ ശേഷിയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. വെള്ളത്തിന്റെ അളവ് വലിയ തോതിൽ കുറയുമ്പോൾ കിണർ ഷട്ടറുകൾ തുറന്നാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഈ ഷട്ടറിനാണ് ചോർച്ച. ഒലിച്ചെത്തുന്ന വെള്ളം തോട്ടിലേക്കുള്ള ഷട്ടർ ഉയർത്തിയാണ് ഇപ്പോൾ ഒഴുക്കുന്നത്. ആശങ്കശക്തമായതോടെ 2021നവംബർ 17ന് അന്നത്തെ ഡാംസുരക്ഷാ ചെയർമാൻ ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം പരിശോധന നടത്തിയിരുന്നു. ആശങ്കക്ക്, വകയില്ലെന്നായിരുന്നു കണ്ടെത്തൽ. ഏതാനും അറ്റകുറ്റപണികൾ നിർദ്ദേശിച്ചാണ് മടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |