SignIn
Kerala Kaumudi Online
Friday, 21 August 2026 8.01 PM IST

പൈലറ്റ് ജോലിചെയ്യുന്നവരെയും ഫ്‌ളൈറ്റ് അറ്റൻഡർമാരെയും കാൻസർ കൂടുതൽ ബാധിക്കാം, ശ്രദ്ധേയമായി പഠനം

READ ENGLISH VERSION

cancer-risk
പ്രതീകാത്മകചിത്രം

മസാച്യുസെറ്റ്‌സ്‌: ലോകത്ത് ഏറ്റവുമധികം ആളുകൾ മരിക്കുന്നതിന് കാരണമായ രോഗങ്ങളിലൊന്നാണല്ലോ കാൻസർ. പ്രത്യേകിച്ച് ശ്വാസകോശ, ശ്വാസനാള കാൻസറുകളാണ് ലോകത്തിലേറ്റവുമധികം മരണകാരണം. പുകവലി അതിന് പ്രധാന കാരണമാകാം. എന്നാൽ വിവിധ തൊഴിലുകൾ ചെയ്യുന്നവരിൽ ഏറ്റവുമധികം കാൻസർ സാദ്ധ്യതയുള്ളവർ ആരെന്ന പഠനത്തിൽ മുന്നിലുള്ളത് പൈലറ്റുകളും ഫ്‌ളൈറ്റ് അറ്റൻഡന്റുമാരുമാണ്. ഹാർവാർഡ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനം ജാമാ ഇന്റർനാഷണൽ മെഡിസിൻ എന്ന പ്രസിദ്ധീകരണമാണ് പുറത്തുവിട്ടത്.

പൈലറ്റ്, ഫ്‌ളൈറ്റ് അറ്രൻഡന്റ് ജോലി ചെയ്യുന്നവർക്ക് വലിയ അളവിൽ കോസ്‌മിക് റേഡിയേഷൻ ഏൽക്കുന്നുണ്ട്. ഇതാവാം ഇവരിൽ കാൻസർ മരണനിരക്ക് കൂടാൻ കാരണം എന്നാണ് പഠനത്തിൽ പറയുന്നത്. അമേരിക്കയിലെ 500ലധികം ജോലികളിലെ കാൻസർ കാരണമുള്ള മരണനിരക്ക് ഗവേഷകർ പഠിച്ചു. ഇതിൽ റേഡിയേഷൻ കാരണമുള്ള മരണം സംഭവിക്കുന്നവരിൽ ഏറെ പൈലറ്റുമാർ, ഫ്ളൈറ്റ് അറ്റൻഡന്റുമാർ എന്നിവരുണ്ട്. പക്ഷെ കോസ്‌മിക് റേഡിയേഷൻ ഏറ്റത് മാത്രമല്ല മരണകാരണമെന്നും പഠനത്തിലുണ്ട്. റേഡിയേഷൻ കൊണ്ടുള്ള അർബുദം ഫ്‌ളൈറ്റ് അറ്റൻഡന്റുമാരിൽ 6.9 ശതമാനമാണ്. പൈലറ്റുമാരിൽ ഇത് 6.7 ശതമാനമാണ്.

കൃത്യമല്ലാത്ത ജോലിസമയം, രാത്രികാലത്തെ സ്ഥിരമായ ജോലി. ഉറക്കകുറവ് ഇവയെല്ലാം ഇത്തരം മാരകരോഗകാരണമാണ്. വിമാനങ്ങൾ അന്തരീക്ഷത്തിന്റെ കട്ടിയധികം ഇല്ലാത്ത പാളിയിലൂടെ കടന്നുപോകുന്നുണ്ട്. സൂര്യനിൽ നിന്നുള്ള മാരക കോസ്‌മിക് റേഡിയേഷൻ തടയുന്നത് നമ്മുടെ അന്തരീക്ഷമാണ്. ഇത് വിമാനത്തിൽ സാദ്ധ്യമല്ലാതെ വരുന്നതിനാലാണ് ഇവർക്ക് കാൻസർ എളുപ്പം ബാധിക്കുന്നത്. എത്രത്തോളം ഉയരത്തിലാണ് വിമാനം, യാത്രചെയ്യാനെടുക്കുന്ന സമയം ഇവയെല്ലാം അനുസരിച്ച് റേഡിയേഷൻ നിലയിൽ മാറ്റം വരാം.

202 മുതൽ 2024 വരെ 503 തൊഴിലുകളിലായി 13 ദശലക്ഷം പേർ കാൻസർ വന്ന് മരിച്ചു. ഇവരുടെ പ്രായം, ലിംഗഭേദം, വംശം, വിദ്യാഭ്യാസം, വിവാഹനില എന്നിവയും പരിശോധിച്ചു. 14000 പൈലറ്റുമാരും 7000 ഫ്ളൈറ്റ് അറ്റൻഡന്റുമാരും ഇത്തരത്തിൽ രോഗംവന്ന് മരിച്ചു. ഇങ്ങനെ റേഡിയേഷൻ മൂലം മരിച്ചവരിൽ കൂടുതലായും കണ്ടുവന്ന രോഗങ്ങൾ സ്‌തനാർബുദം, നാഡീവ്യൂഹത്തെ ബാധിക്കുന്ന അർബുദം, മൾട്ടിപ്പിൾ മൈലോമ, ലുക്കീമിയ, ലിംഫോമ, തൈറോയ്‌ഡ് കാൻസർ, പ്രോസ്‌ട്രേറ്റ് കാൻസർ, മെലനോമ എന്നവയൊക്കെയാണ്. ഓരോവർഷവും ആറ് മില്ലിസീവർട്ട് കോസ്‌മിക് റേഡിയേഷൻ വരെ വ്യോമയാന ജീവനക്കാർക്ക് ലഭിക്കുന്നുണ്ട്. അയണൈസിംഗ് റേഡിയേഷന് മനുഷ്യ ഡ‌ിഎൻഎയെയും കോശങ്ങളെയും തകരാറിലാക്കാനാകും. ഇതുമൂലം ശരീരത്തിന് സ്വയം പ്രശ്‌നപരിഹാരത്തിന് കഴിയുകയുമില്ല. ഇതാണ് കാൻസർ പടരാൻ കാരണമാകുന്നത്.

English Summary

A study by researchers at Harvard University found that pilots and flight attendants may face a higher risk of developing cancer compared with people in many other occupations. The findings were published in JAMA Internal Medicine.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PILOT, FLIGHT ATTENDANT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360