
ന്യൂഡൽഹി: വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ റബർ കൃഷി വികസനത്തിനായി നടപ്പാക്കുന്ന ഐസ്‌പീഡ് പദ്ധതിയിൽ നിന്ന് 100 കോടി രൂപ കേരളത്തിലും വിനിയോഗിക്കുമെന്ന് റബർ ബോർഡ് ചെയർമാൻ എൻ. ഹരി പറഞ്ഞു. ഡൽഹിയിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനൊപ്പം കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിനെ കണ്ട ശേഷമാണ് ഇക്കാര്യം അറിയിച്ചത്. കോട്ടയത്ത് റബർ ബോർഡിന്റെ 75-ാം വാർഷികാഘോഷത്തിൽ പങ്കെടുക്കാനുള്ള ക്ഷണം പിയൂഷ് ഗോയൽ സ്വീകരിച്ചു.
ടയർ നിർമ്മാതാക്കളുടെ സംഘടനയായ ആത്‌മയുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയുടെ ഫണ്ട് കേരളത്തിൽ വിനിയോഗിക്കാമെന്ന് പിയൂഷ് ഗോയൽ വ്യക്തമാക്കി. പുകപ്പുര നിർമാണം, റബർ പ്ലാന്റിംഗ്, സബ്‌സിഡി, തൊഴിലാളി ക്ഷേമം, റബർ ഉദ്പാദക സംഘങ്ങൾ വഴി വിവിധ ക്ഷേമ പദ്ധതികൾ എന്നിവയ്ക്ക് പണം വിനിയോഗിക്കും. കേരളത്തിൽ ടാപ്പിംഗ് നടക്കാത്ത കൃഷിസ്ഥലങ്ങളെ സജീവമാക്കാൻ പ്രഥമ പരിഗണന നൽകണമെന്ന് ചെയർമാൻ ആവശ്യപ്പെട്ടു.
റബർ മേഖലയുടെ സുസ്ഥിര വികസനം ലക്ഷ്യമിടുന്ന 2,157.54 കോടിയുടെ പദ്ധതിക്ക് കേന്ദ്ര ധനമന്ത്രാലയം അനുമതി ലഭിച്ചാൽ കർഷകർക്കും തൊഴിലാളികൾക്കും ഗുണമാകും. ആഭ്യന്തര റബർ ഉൽപാദനം വർദ്ധിപ്പിക്കാൻ റീപ്ലാന്റിംഗ്, റെയിൻ ഗാർഡിംഗിന് ധനസഹായം, രോഗനിയന്ത്രണ നടപടികൾക്ക് കൂടുതൽ തുക വകയിരുത്തും. യുവാക്കൾക്കുള്ള പരിശീലനം, ഗവേഷണം എന്നിവയ്ക്ക് അധിക പരിഗണനയുണ്ടെന്ന് ചെയർമാൻ അറിയിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |