കൊച്ചി: അമേരിക്കയിലേക്കുള്ള ഇന്ത്യൻ ഉത്പന്നങ്ങളുടെ കയറ്റുമതി ജൂണിൽ 1.21 ശതമാനം കുറഞ്ഞ് 817 കോടി ഡോളറായി. അതേസമയം ഇന്ത്യയിലേക്കുള്ള അമേരിക്കൻ ഇറക്കുമതി 33.86 ശതമാനം ഉയർന്ന് 550 കോടി ഡോളറിലെത്തി. ഏപ്രിൽ മുതൽ ജൂൺ വരെ 2,546 കോടി ഡോളറിന്റെ ഉത്പന്നങ്ങളാണ് അമേരിക്കയിലേക്ക് കയറ്റി അയച്ചത്. മുൻവർഷം ഇതേകാലയളവിനേക്കാൾ 0.06 ശതമാനം കുറവാണിത്. ഫെബ്രുവരി 24 മുതൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ട്രംപ് ഭരണകൂടം 150 ദിവസത്തേക്ക് പത്ത് ശതമാനം തീരുവ ഏർപ്പെടുത്തിയതാണ് തിരിച്ചടിയായത്. ചൈനയിലേക്കുള്ള കയറ്റുമതി കഴിഞ്ഞ മാസം 31.49 ശതമാനം ഉയർന്ന് 180 കോടി ഡോളറായി. ചൈനയിൽ നിന്നുള്ള ഇറക്കുമതി ജൂണിൽ 40.26 ശതമാനം വർദ്ധനയോടെ 1,334 കോടി ഡോളറിലെത്തി. ചൈനയുമായുള്ള വ്യാപാര കമ്മി 1,154 കോടി ഡോളറാണ്.
അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു. ക്രൂഡോയിൽ, ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ, സ്വർണം എന്നിവയുടെ ഇറക്കുമതി ചെലവിലെ വർദ്ധനയാണ് ഇന്ത്യയുടെ വ്യാപാര കമ്മി ഉയർത്തുന്നത്. ജെം ആൻഡ് ജുലലറി കയറ്റുമതി ജൂണിൽ 34.61 ശതമാനം വർദ്ധനയോടെ 241 കോടി ഡോളറിലെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |