
• ജെയിൻ യൂണിവേഴ്‌സിറ്റി ദീക്ഷാരംഭ് ഉദ്ഘാടനം ചെയ്തു
കൊച്ചി: ലോകോത്തര പഠനാവസരങ്ങൾ ഒരുക്കി കേരളത്തെ ആഗോള ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ പറഞ്ഞു. കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റിയുടെ പുതിയ അധ്യയനവർഷാരംഭ ചടങ്ങായ 'ദീക്ഷാരംഭ് 2026', 'ജെയിൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ഇന്നൊവേഷൻ' (ഐ.എസ്.ഐ), 'സ്റ്റഡി ഇൻ കേരള' പദ്ധതി എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശത്തേക്ക് വിദ്യാർത്ഥികളുടെ ഒഴുക്ക് തടയാനായി ആധുനിക വിദ്യാഭ്യാസം സംസ്ഥാനത്ത് ലഭ്യമാക്കണം. നിർമ്മിത ബുദ്ധി, ശാസ്ത്ര ഗവേഷണം എന്നിവയിലെ പുരോഗതിക്കനുസരിച്ച് വിദ്യാഭ്യാസം മാറണം. സർവകലാശാലകൾ പാഠ്യപദ്ധതികൾ നിരന്തരം പുതുക്കുകയും സമൂഹത്തിന്റെയും വ്യവസായങ്ങളുടെയും ആവശ്യങ്ങൾക്കനുസരിച്ചുള്ള കോഴ്‌സുകൾ അവതരിപ്പിക്കുകയും വേണം. യുവാക്കൾക്ക് കേരളത്തിൽത്തന്നെ പഠിക്കാനും ജോലി ചെയ്യാനും പുതിയ സംരംഭങ്ങൾ തുടങ്ങാനും അവരുടെ ഭാവി കെട്ടിപ്പടുക്കാനും അനുയോജ്യമായ ഒരു സാഹചര്യം ഒരുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാമൂഹിക വെല്ലുവിളികളെ നേരിടാൻ വിദ്യാഭ്യാസം, ഗവേഷണം, നൂതനാശയങ്ങൾ എന്നിവ സമന്വയിപ്പിക്കാനുള്ള സർവകലാശാലയുടെ പ്രതിബദ്ധതയാണ് രണ്ട് പദ്ധതികളിലൂടെ പ്രതിഫലിക്കുന്നതെന്ന് ജെയിൻ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടർ ഡോ. ടോം എം. ജോസഫ് പറഞ്ഞു. എറണാകുളം കളക്ടർ ജി. പ്രിയങ്ക , ജെയിൻ യൂണിവേഴ്‌സിറ്റി സ്ഥാപക ചെയർമാനും ചാൻസലറുമായ ഡോ. ചെൻരാജ് റോയ്ചന്ദ്, അഡ്വൈസർ ഡോ. ഈശ്വരൻ അയ്യർ, ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ പ്രൊഫ. വേണു രാജാമണി, പ്രോ-വൈസ് ചാൻസലർ ഡോ. ജെ. ലത എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |