ശ്രീനഗർ: ജമ്മു കാശ്മീരിലെ ഉധംപൂർ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരോധിത സംഘടനയായ ജെയ്ഷെ മുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.
ബുധനാഴ്ച രാത്രിയോടെ സോഹൻ മേഖലയിലുണ്ടായ ഏറ്റുമുട്ടിലിലാണ് ഭീകരർ കൊല്ലപ്പെട്ടത്. മേഖലയിൽ സംശയാസ്പദമായ സാഹചര്യത്തിൽ ചിലരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചത്. ജമ്മു കാശ്മീർ പൊലീസ്, രാഷ്ട്രീയ റൈഫിൾസ്, പാരാ സ്‌പെഷ്യൽ ഫോഴ്സ് എന്നിവർ സംയുക്തമായി പ്രദേശത്ത് തമ്പടിച്ചതോടെ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു.
തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ രണ്ട് ഭീകരരെ സൈന്യം വധിച്ചത്. ഇവരിൽ നിന്ന് വൻതോതിൽ ആയുധ ശേഖരം കണ്ടെടുത്തതായാണ് വിവരം. കൊല്ലപ്പെട്ടവർ വിദേശികളാണെന്നാണ് സൂചനയെന്നും ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെ പ്രദേശത്ത് കൂടുതൽ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. മുൻകരുതൽ നടപടികളുടെ ഭാഗമായാണ് നടപടി. മറ്റുഭീകരർ പ്രദേശത്ത് ഒളിച്ചിരിപ്പുണ്ടോ എന്ന് കണ്ടെത്താനായി വ്യാപകമായ തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. വരുംദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും പിടിച്ചെടുത്ത ആയുധങ്ങളുടെ കൃത്യമായ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും അധികൃതർ അറിയിച്ചു.
Security forces in Jammu and Kashmir's Udhampur district killed two Pakistani terrorists during an encounter. The militants, suspected to be from the banned Jaish-e-Mohammed, were neutralized in the Sohan area following an intelligence tip-off. A significant cache of weapons was recovered, and search operations are continuing to locate any other hidden terrorists.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |