
ചെന്നൈ: സർക്കാർ അംഗീകാരം വാഗ്ദാനം ചെയ്ത് സ്വകാര്യ സ്കൂളുകളിൽ നിന്ന് പണം പിരിച്ച കേസിൽ ഡി.എം.കെ നേതാവും മുൻ സ്കൂൾ വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷിന്റെ വീടുകളിൽ റെയ്ഡ്. ഇന്നലെ പുലർച്ചെയോടെ മഹേഷിന്റെയും സഹായി വളാടി കാർത്തിക്കിന്റെയും ചെന്നൈയിലെയും തിരുച്ചിയിലെയും വസതികളിലടക്കം ആറിടങ്ങളിൽ സി.ബി.ഐ സംഘം പരിശോധന നടത്തിയത്.
സ്വകാര്യ സ്കൂൾ ലൈസൻസിനായി 100 കോടി രൂപയുടെ കോഴ വാങ്ങിയെന്ന കേസിൽ ഇക്കഴിഞ്ഞ ജൂണിൽ ഡി.എം.കെ നേതാവ് അരസ്കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് നിലവിലെ റെയ്ഡ്.
വിവരമറിഞ്ഞ് നിരവധി ഡിഎംകെ പ്രവർത്തകരാണ് വീടിന് മുന്നിൽ തടിച്ചുകൂടിയത്. മുതിർന്ന നേതാവ് കെ.എൻ. നെഹ്റു സ്ഥലത്തെത്തിയെങ്കിലും പോലീസ് അദ്ദേഹത്തെ അകത്തേക്ക് പ്രവേശിപ്പിച്ചില്ല. ഡിഎംകെ നേതാക്കളെ ലക്ഷ്യമിട്ട് രാഷ്ട്രീയ നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് കേസിനോട് പ്രതികരിച്ചുകൊണ്ട് കെ.എൻ. നെഹ്റു ആരോപിച്ചു.
അതേസമയം, ഈ നടപടി രാഷ്ട്രീയവേട്ടയാണെന്നും വിജയ് സർക്കാരിന്റെ ഭരണപരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും എം.കെ. സ്റ്റാലിൻ ആരോപിച്ചു. ഉദയനിധി സ്റ്റാലിന്റെ ഏറ്റവും അടുത്ത സുഹൃത്തായ അൻപിൽ മഹേഷിനെ തിരുച്ചി ഈസ്റ്റിലെ ഉപതിരഞ്ഞെടുപ്പിൽ ഡി.എം.കെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |