
ന്യൂഡൽഹി: ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്ക് നൽകിയ സംഭാവനകളെ മാനിച്ച് 2024ലെ രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് കന്നഡനടൻ അനന്ത് നാഗിന് സമ്മാനിക്കും. 22ന് ഗുജറാത്തിലെ കെവാഡിയയിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി അവാർഡ് നൽകും.
കന്നഡചിത്രം സങ്കൽപ്പിലൂടെ അരങ്ങേറ്റം കുറിച്ച അനന്ത് നാഗ് അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട ചലച്ചിത്ര സപര്യയിൽ കന്നഡ, ഹിന്ദി, തെലുങ്ക്, മലയാളം, തമിഴ്, മറാത്തി ഭാഷകളിലെ 300ൽ അധികം ചിത്രങ്ങളിൽ വൈവിദ്ധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ശ്യാം ബെനഗലിന്റെ 'അങ്കുർ'(1974) ആണ് ശ്രദ്ധേയനാക്കിയത്. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത മലയാളചിത്രം സ്വാതിതിരുന്നാളിൽ നായക വേഷം ഗംഭീരമാക്കി. ഹിറ്റ് ചിത്രം കെ.ജി.എഫിന്റെ രണ്ട് ഭാഗങ്ങളിലും അഭിനയിച്ചു. ആർ.കെ.നാരായണിന്റെ കഥകളെ ആധാരമാക്കിയ ദൂരദർശൻ പരമ്പര 'മാൽഗുഡി ഡേയ്സിലും' ശ്രദ്ധേയ വേഷം ചെയ്തു. അഞ്ച് ഫിലിംഫെയർ അവാർഡും മികച്ച നടനുള്ള അഞ്ച് കർണാടക സംസ്ഥാന അവാർഡും ബാംഗ്ലൂർ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റും നേടി. 2025ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. ജനതാപാർട്ടി ലേബലിൽ 1988-1994 വരെ കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവും 1994 - 1999ൽ എം.എൽ.എയുമായി. പിന്നീട് ജെ.ഡി.എസിൽ ചേർന്നു. 2023 മുതൽ ബി.ജെ.പിയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |