ന്യൂഡൽഹി: വിവാഹത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ ഡൽഹിയിൽ നിന്നും കാണാതായ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 31കാരനായ യുവരാജ് സിങ് മൻചന്ദയെയാണ് ഗുരുഗ്രാമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മുൻ സഹപ്രവർത്തകയെയും പങ്കാളിയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. അടുത്ത മാസമാണ് കൊല്ലപ്പെട്ട യുവാവിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. യുവരാജ് കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സെപ്തംബർ ആറിന് സഹോദരിമാർക്കൊപ്പം ഡൽഹിയിലെ ലജ്പത് നഗർ മാർക്കറ്റിലെത്തിയ യുവരാജ് പിന്നീട് സമീപത്തെ റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചു. വൈകിട്ട് നാലുമണിയോടെ മുൻ സഹപ്രവർത്തകയെ കാണാൻ ഗുരുഗ്രാമിലേക്ക് പോകുകയാണെന്നും രാത്രി പത്തുമണിയോടെ മടങ്ങിയെത്തുമെന്നും പറഞ്ഞാണ് അദ്ദേഹം അവിടെനിന്ന് പോയത്. വൈകിട്ട് ഏഴുമണിയോടെ കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിച്ച യുവരാജ് ഉടൻ വീട്ടിലെത്തുമെന്ന് അറിയിച്ചു. എന്നാൽ പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആകുകയായിരുന്നു. സെപ്തംബർ എട്ടിന് ഫോണിൽ നിന്ന് കുടുംബത്തിന് ഒരു മെസേജ് ലഭിച്ചെങ്കിലും തിരിച്ച് ബന്ധപ്പെടാൻ കഴിഞ്ഞില്ല. സെപ്തംബർ 11ന് കുടുംബം ലജ്പത് നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
എന്നാൽ സെപ്തംബർ 10ന് ഗുരുഗ്രാമിലെ ബാദ്ഷാപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഓടയിൽ നിന്ന് തിരിച്ചറിയാത്ത മൃതദേഹം കണ്ടെത്തിയിരുന്നു. എന്നാൽ മൃതദേഹം യുവരാജിന്റേതാണെന്ന് തിരിച്ചറിയുന്നതിന് മുമ്പുതന്നെ സംസ്കാരം നടത്തി. സെപ്തംബർ 14നാണ് ഈ വിവരം പൊലീസ് തങ്ങളെ അറിയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. പോസ്റ്റുമോർട്ടം റിപ്പോർട്ട്, ഡിഎൻഎ സാമ്പിളുകൾ, യുവരാജിന്റെ സാധനങ്ങൾ എന്നിവ കുടുംബത്തിന് ലഭ്യമാക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്
ഇതിനിടെ, പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവരാജിന്റെ ഫോണിലെ അവസാന കോൾ സഹപ്രവർത്തകയുടേതായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു. എന്നാൽ യുവതിയുടെ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങളും ഫോൺ കോൾ വിവരങ്ങളും ശേഖരിച്ചതിൽ നിന്നാണ് യുവതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്. പുതിയ മൊബൈൽ നമ്പർ യുവതി ഉപയോഗിക്കുന്നതായും പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവർ ഉത്തരാഖണ്ഡിലുണ്ടെന്ന വിവരം പൊലീസിന് ലഭിക്കുകകയായിരുന്നു.
തുടർന്ന് പൊലീസ് സംഘം ഉത്തരാഖണ്ഡിലെത്തി യുവതിയെയും പങ്കാളിയെയും കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലിൽ യുവരാജിനെ കൊലപ്പെടുത്തിയ ശേഷം ഗുരുഗ്രാമിലെ വീടിന് സമീപത്തെ ഓടയിൽ മൃതദേഹം ഉപേക്ഷിച്ചതായി ഇരുവരും സമ്മതിച്ചെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി കൂടുതൽ അന്വേഷണം തുടരുകയാണ്. ഇരുവരെയും കോടതി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
A 31-year-old Delhi man, Yuvaraj Singh Manchanda, missing days before his wedding, was found murdered in Gurugram. Police arrested his former female colleague and her partner, who allegedly confessed to the killing. A financial dispute is suspected as the primary motive. The suspects have been remanded to five-day police custody as the investigation continues.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |