
ന്യൂഡൽഹി: സി.ബി.എസ്.ഇ സ്‌കൂളുകളിൽ ഇക്കൊല്ലം ആറാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ത്രിഭാഷാ നയത്തിൽ നിന്ന് ഒഴിവാക്കി കൂടേയെന്ന് ആവർത്തിച്ച് സുപ്രീംകോടതി. അടുത്തവർഷം ജനുവരി മുതൽ നടപ്പാക്കാവുന്നതല്ലേയുള്ളുവെന്ന് സി.ബി.എസ്.ഇയോട് ചോദിച്ചു. ത്രിഭാഷാ നയം ചോദ്യം ചെയ്‌ത ഹർജികൾ പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്ത്,ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വി.മോഹന എന്നിവരടങ്ങിയ ബെഞ്ച്. അടുത്ത ബുധനാഴ്ച നിലപാട് അറിയിക്കാമെന്ന് സി.ബി.എസ്.ഇയ്‌ക്കു വേണ്ടി അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി ബോധിപ്പിച്ചു.
തമിഴ്നാടിന് വിമർശനം
കേന്ദ്രസർക്കാരിന് കീഴിലുള്ള നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കാൻ ഭൂമിയേറ്റെടുത്ത് നൽകണമെന്ന ഉത്തരവ് നടപ്പാക്കാത്ത തമിഴ്നാടിനെ വിമർശിച്ച് സുപ്രീംകോടതി. 2025 ഡിസംബറിലെ ഉത്തരവ് ഉടൻ നടപ്പാക്കണമെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. സഹകരണാത്മക ഫെഡറലിസം അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിന്റെ ഭാഗമാണെന്ന് ആശങ്കപ്പെട്ട് തമിഴ്നാട് സമർപ്പിച്ച ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ചു. സർക്കാരിന്റെ മനോഭാവം മാറണമെന്ന് കോടതി കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |