
ന്യൂഡൽഹി: ട്രെയിനുകളിൽ സ്‌ത്രീകൾക്ക് മാത്രമായുള്ള കോച്ചുകളിൽ അനധികൃതമായി യാത്ര ചെയ്യുന്ന പുരുഷന്മാർക്ക് കനത്ത പിഴ ചുമത്താനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ഇത്തരക്കാരിൽ നിന്ന് ജൂലായ് ഒന്ന് മുതൽ 2,500 രൂപ തൽക്ഷണം പിഴ ഈടാക്കും. വനിതാ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ട്രെയിനുകളിലെ അനധികൃത പ്രവേശനം തടയുന്നതിനുമായാണ് റെയിൽവേ കടുത്ത തീരുമാനമെടുത്തിരിക്കുന്നത്.
പുതുക്കിയ മാർഗനിർദേശങ്ങൾ പ്രകാരം പിഴ ഈടാക്കുക മാത്രമല്ല, നിയമലംഘനം ആവർത്തിക്കുന്നവർക്കെതിരെ 1989ലെ റെയിൽവേ ആക്‌ട് പ്രകാരം നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും. നിയമലംഘകരെ നിർദിഷ്‌ട കാലയളവിലേക്ക് ട്രെയിൻ യാത്രകളിൽ നിന്ന് വിലക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. ജൂൺ 20 മുതൽ പ്രാബല്യത്തിൽ വന്ന ജൻ വിശ്വാസ് ആക്‌ട്, 2026 പ്രകാരമാണ് റെയിൽവേ ആക്‌ടിലെ സെക്ഷൻ 162ന് കീഴിലെ കുറ്റകൃത്യങ്ങൾക്കുള്ള പിഴത്തുക 500ൽ നിന്ന് 2500 രൂപയായി ഉയർത്തിയത്.
രാത്രിയിലും തിരക്കേറിയ സമയങ്ങളിലും ലേഡീസ് കോച്ചുകളിൽ ആർപിഎഫും ടിടിഇയും കർശന പരിശോധന നടത്തും. ദീർഘദൂര ട്രെയിനുകളിൽ വനിതാ കോച്ചുകൾക്ക് പ്രത്യേക മുൻഗണന നൽകും. പുതിയ നിയമത്തെക്കുറിച്ച് യാത്രക്കാരെ ബോധവൽക്കരിക്കുന്നതിനായി സ്റ്റേഷനുകളിലും ട്രെയിനുകളിലും പ്രത്യേക അറിയിപ്പുകൾ നൽകാനും റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |