
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ മുൻ മുഖ്യമന്ത്രി മമത ബാനർജിക്ക് വൻ തിരിച്ചടി നൽകി വിമതപക്ഷത്തിന്റെ നീക്കം. തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് പാർട്ടി സ്ഥാപക കൂടിയായ മമത ബാനർജിയെ വിമത പക്ഷം നീക്കി. അരൂപ് റോയ്‌യെ പുതിയ അദ്ധ്യക്ഷനായി വിമത പക്ഷം പ്രഖ്യാപിക്കുകയും ചെയ്തു. പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുത്തതായി തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കുമെന്ന് പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജി പറഞ്ഞു. ഇതിന് പിന്നാലെ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയെ സസ്പെൻഡ് ചെയ്തതായും വിമതർ അറിയിച്ചു.
പുതിയ ദേശീയ വർക്കിംഗ് കമ്മിറ്റിക്കും ഋതബ്രത ബാനർജിയുടെയും വിമത എം.എൽ.എമാരുടെയും നേതൃത്വത്തിൽ ചേർന്ന യോഗം രൂപം നൽകി. 2022 ഫെബ്രുവരിയിൽ രൂപീകരിച്ച കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞിട്ടും പുതിയ കമ്മിറ്റി രൂപീകരിക്കാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് ഋതബ്രത ബാനർജി പറഞ്ഞു. അരൂപ് റോയിയെ പുതിയ അദ്ധ്യക്ഷനായും ഫിർഹാഗ് ഹക്കിം, അരൂപ് ബിശ്വാസ്, രതിൻഘോഷ് , സബീന യാസ്മിൻ എന്നിവരെ വൈസ് ചെയർപേഴ്സൺമാരായും ഋതബ്രത ബാനർജി, ജാവേദ് ഖാൻ, സന്ദീപൻ സാഹ എന്നിവരെ ജനറൽ സെക്രട്ടറിമാരായും നിയമിച്ചു. 60ഓളം എം.എൽ.എമാരുടെ പിന്തുണയുള്ള തങ്ങളാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസ് എന്നാണ് പുതിയ കമ്മിറ്റിയുടെ വാദം.
മമത ബാനർജി നിർദ്ദേശിച്ച എം.എൽ.എയെ തള്ളി ഭൂരിപക്ഷം എം.എൽ.എമാരും ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതോടൊണ് പാർട്ടിയിലെ പിളർപ്പ് പരസ്യമായത്. എം.എൽ.എമാർക്ക് പിന്നാലെ ലോക്സഭയിലെ ടി.എം.സി എം.പിമാരിൽ 20 പേരും പാർട്ടി വിട്ടു, നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടിയിൽ ലയിച്ച ഇവർ എൻ.ഡി.എയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |