
ന്യൂഡൽഹി: ജൂൺ 21ന് നടത്തിയ നീറ്റ് യു.ജി പുനഃപരീക്ഷയിലെ ചോദ്യപ്പേപ്പറിൽ പിശക്. ഫിസിക്‌സിലെ രണ്ട് ചോദ്യങ്ങളിലാണിത്. എൻജിയറിംഗിനും മെഷീനിംഗിനും ഉപയോഗിക്കുന്ന വെർണിയർ കാലിപ്പർ ഉപകരണത്തെ കുറിച്ചുള്ള ചോദ്യത്തിന് കൃത്യമായ ഉത്തരം ഓപ്ഷനായി നൽകിയിരുന്നില്ല. നാലു ഓപ്ഷനുകളും തെറ്റായിരുന്നു. മൂല്യനിർണയത്തിിൽ ആ ചോദ്യം ഒഴിവാക്കാൻ പരീക്ഷാ നടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) തീരുമാനിച്ചു. ഉത്തരം അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും നാലു മാർക്ക് ബോണസായി ലഭിക്കും.
രണ്ടാമത്തേത് വൈദ്യുതകാന്തിക തരംഗങ്ങളെ കുറിച്ചുള്ള ചോദ്യമാണ്. ഓപ്ഷനിലെ രണ്ട് ഉത്തരങ്ങൾ ശരിയുത്തരമായി കണക്കാക്കാൻ കഴിയുന്നതാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. അതിൽ എന്തു നടപടിയെടുക്കുമെന്ന് എൻ.ടി.എയോ,കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമോ പ്രതികരിച്ചിട്ടില്ല. നീറ്റ് യു.ജി പരീക്ഷയിൽ 180 ചോദ്യങ്ങളാണുള്ളത്. ഫിസിക്‌സ്,കെമിസ്ട്രി,ബോട്ടണി,സുവോളജി വിഷയങ്ങളിൽ 45 ചോദ്യങ്ങൾ വീതമാണുള്ളത്. ഒരു ശരി ഉത്തരത്തിന് 4 മാർക്ക് നൽകും.
ലോഖണ്ഡെ പ്രശാന്തിന് സി.ബി.എസ്.ഇയിൽ അധിക ചുമതല
ആഭ്യന്തര മന്ത്രാലയത്തിൽ അഡിഷണൽ സെക്രട്ടറിയായ ലോഖണ്ഡെ പ്രശാന്ത് സീതാറാമിനെ സി.ബി.എസ്.ഇ ചെയർമാനായി നിയമിച്ചത് താത്ക്കാലികമായെന്ന് കേന്ദ് സർക്കാർ. സി.ബി.എസ്.ഇക്ക് മുഴുവൻ സമയ ചെയർമാൻ വരുമെന്നും വിശദീകരണം.
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഉത്തരക്കടലാസ് മൂല്യനിർണയത്തിലുൾപ്പെടെ തുടരെത്തുടരെയുള്ള വീഴ്ചകളിൽ മുഖം രക്ഷിക്കാൻ കഴിഞ്ഞ ജൂൺ രണ്ടിനാണ് രാഹുൽ സിംഗിനെ മാറ്റി പ്രശാന്തിനെ ചെയർമാനായി നിയമിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം പ്രശാന്തിനെ വീണ്ടും ആഭ്യന്തര മന്ത്രാലയത്തിൽ തിരികെ നിയമിച്ചു. മുഴുവൻ സമയ സി.ബി.എസ്.ഇ ചെയർമാൻ വരുന്നത് വരെ പ്രശാന്ത് അധിക ചുമതല വഹിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കി. 2001 ബാച്ച് എ.ജി.എം.യു.ടി കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് പ്രശാന്ത്. മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദവും ഇൻഡസ്ട്രിയൽ എൻജിനീയറിംഗിൽ ബിരുദാനന്തര ഡിപ്ലോമയും നേടിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |