
ന്യൂഡൽഹി: മേഘാലയ ഹണിമൂൺ കൊലക്കേസിലെ മുഖ്യപ്രതിയായ സോനം രഘുവംശിക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യത്തിൽ അടിയന്തരസ്വഭാവത്തോടെ ഇടപെടാതെ സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവ് സ്റ്രേ ചെയ്യാൻ ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്,ശീൽ നാഗു എന്നിവരടങ്ങിയ ബെഞ്ച് വിസമ്മതിച്ചു. യുവതി ജയിലിൽ നിന്ന് പുറത്തിറങ്ങിയ സാഹചര്യം കോടതി പരിഗണിച്ചു. വിശദമായി വാദംകേട്ട ശേഷം തീരുമാനമെടുക്കാമെന്ന് നിലപാടെടുത്തു. ജാമ്യത്തിനെതിരെ മേഘാലയ സർക്കാരാണ് ഹർജി സമർപ്പിച്ചത്. പ്രതി നാലാഴ്ചയ്‌ക്കകം നിലപാട് അറിയിക്കണം. 9ന് വീണ്ടും പരിഗണിക്കും. ഞെട്ടിക്കുന്ന കൊലപാതകമാണെന്ന് സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. 2025 മേയ് 23നാണ് മധുവിധു ആഘോഷിക്കാൻ ഭർത്താവ് രഘു രഘുവംശിയും സോനവും സ്വദേശമായ ഇൻഡോറിൽ നിന്ന് മേഘാലയയിലെത്തിയത്. ജൂൺ 2ന് ഭർത്താവിനെ മരിച്ച നിലയിൽ ഈസ്റ്റ് ഖാസി ജില്ലയിലെ മലയിടുക്കിൽ കണ്ടെത്തി. വാടക കൊലയാളികളെ ഉപയോഗിച്ച് കൊലപാതകം ആസൂത്രണം ചെയ്‌തു നടപ്പാക്കിയതാണെന്ന് ചോദ്യംചെയ്യലിൽ സോനം സമ്മതിച്ചിരുന്നു. മംഗല്യദോഷം മാറ്റാൻ വേണ്ടി മാത്രമാണ് രഘുവിനെ വിവാഹം ചെയ്‌തതെന്ന് സോനം വെളിപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |