
ചണ്ഡീഗഢ്: വിവാഹം കഴിഞ്ഞ് മൂന്നുമാസത്തിന് ശേഷം ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ. മാനേസർ സ്വദേശിയായ അങ്കിത് (25), കാമുകി രജനി ദേവി (38) എന്നിവരാണ് അറസ്റ്റിലായത്. ഹരിയാനയിലെ ഗുരുഗ്രാമിൽ മേയ് 21നാണ് അങ്കിത് 22കാരിയായ ഭാര്യയെ കാമുകി രജനി താമസിച്ചിരുന്ന വാടകമുറിയിലെത്തിച്ച് വെടിവച്ച് കൊലപ്പെടുത്തിയത്. മകളുടെ വിവരവുമില്ലാതെ വന്നതോടെ യുവതിയുടെ കുടുംബം അങ്കിതിന്റെ കുടുംബവുമായി ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. ഇതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ മേയ് 22ന് യുവതിയുടെ മൃതദേഹം കണ്ടെത്തി. കൊലപാതകത്തിന് പിന്നിൽ ഭർത്താവും കാമുകിയുമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹരിദ്വാർ വഴി നേപ്പാളിലേയ്ക്ക് കടന്ന് ഇവരെ ജൂൺ 30ന് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.
2026 ഫെബ്രുവരിയിലാണ് അങ്കിതും യുവതിയും വിവാഹിതരായത്. മൂന്നുവർഷമായി പ്രദേശത്ത് ബ്യൂട്ടിപാർലർ ജീവനക്കാരിയായ രജനി ദേവിയുമായി അങ്കിത് പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. വിവാഹം കഴിഞ്ഞതുമുതൽ ഭാര്യയെ കൊലപ്പെടുത്താൻ ഇരുവരും പദ്ധതിയിട്ടിരുന്നതായും രണ്ടുമാസം മുൻപ് അങ്കിത് ഉത്തർപ്രദേശിൽ നിന്നും തോക്ക് സംഘടിപ്പിച്ചതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |